ന്യൂഡൽഹി: നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വീണ്ടും വിസമ്മതിച്ചതോടെ പശ്ചിമബംഗാളിൽനിന്നുള്ള മുൻ കേന്ദ്ര സഹമന്ത്രി അധീർ രഞ്ജൻ ചൗധരിയെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവായി നിയമിച്ചു. മുൻ കേന്ദ്രമന്ത്രിയും ഏഴാം തവണ എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ചീഫ് വിപ്പായും നിയമിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകനായ അധീർ രഞ്ജൻ ബംഗാളിലെ മുൻ പിസിസി അധ്യക്ഷനാണ്. അഞ്ചാം തവണയാണു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്നലെ രാവിലെ രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് അധീർ രഞ്ജനെ (63) ലോക്സഭയിലെ പാർട്ടി നേതാവായി നിയമിക്കാൻ തീരുമാനിച്ചത്. മുതിർന്ന എംപിയായ കൊടിക്കുന്നിലിനെ (57) ചീഫ് വിപ്പാക്കാനും ധാരണയായി. പ്രഫ. പി.ജെ. കുര്യൻ 1989 മുതൽ 91 വരെ ഒന്‍പതാം ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായിരുന്നു.
സോണിയ, രാഹുൽ എന്നിവർക്കു പുറമെ മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, പി. ചിദംബരം, ആനന്ദ് ശർമ, ജയറാം രമേശ് തുടങ്ങിയവർക്കൊപ്പം കൊടിക്കുന്നിൽ സുരേഷും അധീർ രഞ്ജനും ഈ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് അധീറിനെ കക്ഷിനേതാവായി നിയമിച്ചതായുള്ള കത്ത് ലോക്സഭാ സെക്രട്ടറി ജനറലിന് കൈമാറി. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഉപനേതാവ്, സെക്രട്ടറി, വിപ്പുമാർ തുടങ്ങിയ പദവികളിൽ നിയമിക്കേണ്ടവരെ വൈകാതെ തീരുമാനിക്കും.
ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ആയി പ്രവർത്തിക്കാൻ തന്നോടു നിർദേശിച്ചതായി മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷ് ദീപികയോടു പറഞ്ഞു. നേരത്തേ കൊടിക്കുന്നിൽ, ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് ലോക്സഭാ നേതൃസ്ഥാനത്തേക്കു പരിഗണിച്ചത്. എന്നാൽ മൂവരേക്കാളും ബിജെപിക്കും മോദി സർക്കാരിനുമെതിരേ പോരു നയിക്കാൻ ബംഗാളിയായ അധീർ രഞ്ജനാണു നല്ലതെന്ന് ഇന്നലത്തെ യോഗത്തിൽ ഉയർന്ന അഭിപ്രായം പരിഗണിച്ചാണു തീരുമാനം ഉണ്ടായത്.
ആകെ 52 എംപിമാരുള്ള കോണ്‍ഗ്രസിന് തുടർച്ചയായ രണ്ടാം തവണയാണു ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായത്. ലോക്സഭയിൽ 55 എംപിമാരെങ്കിലുമുള്ള ഏറ്റവും വലിയ കക്ഷിയുടെ നേതാവിനാണു പ്രതിപക്ഷ നേതാവിന്റെ പദവി ലഭിക്കുക. പ്രതിപക്ഷ നേതാവിന് കാബിനറ്റ് മന്ത്രിയുടെ പദവി കിട്ടുമായിരുന്നു.
ബംഗാളിലെ ബഹറാംപുർ ലോക്സഭാ മണ്ഡലത്തിൽനിന്നാണു തൃണമൂൽ, ബിജെപി വെല്ലുവിളികളെ അതിജീവിച്ച് അധീർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. തൃണമൂൽ കോണ്‍ഗ്രസിനും മമതയ്ക്കുമെതിരേ രൂക്ഷ പോരാട്ടം നയിച്ച അധീറിനെ തോൽപിക്കാൻ മമത പ്രത്യേക താത്പര്യമെടുത്തെങ്കിലും അദ്ദേഹം വിജയം ആവർത്തിച്ചു. ബംഗാളിൽനിന്ന് കോണ്‍ഗ്രസിന് ഇത്തവണ രണ്ട് എംപിമാരാണു ജയിച്ചത്.
പാർലമെന്റ് സമ്മേളനത്തിന്റെ തലേന്ന് കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ അധീറും കൊടിക്കുന്നിലുമാണു കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്. പോരാളി എന്നാണു യോഗത്തിൽ അധീറിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. രണ്ടാം യുപിഎ മന്ത്രിസഭയിൽ റെയിൽ സഹമന്ത്രിയായിരുന്നു. 1996ൽ ബംഗാൾ നിയമസഭാംഗമായ അധീർ രഞ്ജൻ 1999 മുതൽ തുടർച്ചയായി ലോക്സഭാംഗമാണ്.
1989 മുതൽ ലോക്സഭാംഗമാണ് കൊടിക്കുന്നിൽ. 1998, 2004 തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടെങ്കിലും 2009 മുതൽ തുടർച്ചയായി വിജയം ആവർത്തിക്കാൻ ഇദ്ദേഹത്തിനായി. കർഷകത്തൊഴിലാളിയായ കുഞ്ഞൻ, തങ്കമ്മ ദന്പതികളുടെ മകനായ സുരേഷ് തിരുവനന്തപുരം ലോ അക്കാഡമി ലോ കോളജിൽ നിന്ന് എൽഎൽബി പാസായി. ബിന്ദുവാണ് ഭാര്യ. അരവിന്ദ്, ഗായത്രി എന്നിവരാണു മക്കൾ.
കഴിഞ്ഞ ലോക്സഭയിലെ നേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ കർണാടകയിൽ തോറ്റതിനെത്തുടർന്നാണു പുതിയ നേതാവിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. എന്നാൽ, പതിനേഴാം ലോക്സഭയുടെ അദ്യദിനം പതിവിനു വിരുദ്ധമായി രാഹുൽ ഗാന്ധി ഒന്നാം നിരയിൽ പോയിരുന്നപ്പോൾ അദ്ദേഹം കക്ഷിനേതാവാകാൻ തയാറാകുമെന്ന പ്രതീക്ഷ ജനിപ്പിച്ചിരുന്നു.
ജോർജ് കള്ളിവയലിൽ
ലോക്സഭയിലെ കോൺഗ്രസ് നേതൃസ്ഥാനം: രാഹുൽ വിസമ്മതിച്ചു; അധീർ രഞ്ജൻ നേതാവ്
12:46 AM Jun 19, 2019 | Deepika.com