മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയതായി യുവതിയുടെ പരാതി. ദുബായിലെ ഒരു ബാറിൽ ഡാൻസറായി രുന്ന യുവതിയുടെ പരാതിയിൽ മുംബൈ ഒഷിവാര പോലീസ് ബിനോയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസുള്ള ആൺകുട്ടി ഉണ്ടെന്നും ബിഹാർ സ്വദേശിനിയും ഇപ്പോൾ മുംബൈ മീരാ റോഡിൽ താമസക്കാരിയുമായ യുവതിയുടെ പരാതിയിൽ പറയുന്നു. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതിയിൽ പറയുന്നത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: ""2009 സെപ്റ്റംബറിലാണ് ദുബായിൽ ഡാൻസ് ബാറിൽ ജോലിക്കെത്തുന്നത്. അവിടെവച്ചാണ് ബിനോയിയെ പരിചയപ്പെടുന്നത്. ബിനോയ് പണം തന്ന് തന്റെ വിശ്വാസ്യത നേടി. ഒരു ദിവസം എന്റെ ഫോൺ നന്പർ വാങ്ങി. പിന്നീട് ഫോണിലൂടെ വിളിക്കാൻ ആരംഭിച്ചു. കേരളത്തിൽനിന്നാണെന്നും ദുബായിൽ കൺസ്ട്രക്ഷൻ ബിസിനസ് ആണെന്നുമാണ് ബിനോയ് പറഞ്ഞത്. തന്റെ അടുത്ത സുഹൃത്തായിത്തീർന്നതോടെ വിലകൂടിയ സമ്മാനങ്ങൾ നൽകുമായിരുന്നു. 2009 ഒക്ടോബറിൽ ബിനോയ് എന്നെ വീട്ടിലേക്കു വിളിപ്പിച്ചു. അവിടെ വച്ചാണ് വിവാഹ വാഗ്ദാനം നൽകി ആദ്യമായി പീഡിപ്പിച്ചത്.
2009 നവംബറിൽ താൻ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്കു താമസം മാറി. 2010 ഫെബ്രുവരിയിൽ മുംബൈ അന്ധേരിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് എന്നെ അവിടെ താമസിപ്പിച്ചു. ഇതിന്റെ വാടക നൽകിയിരുന്നത് ബിനോയ് ആയിരുന്നു. ഈ സമയം എന്നെ വിവാഹം കഴിക്കണമെന്ന് ബിനോയിയോട് ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. 2010 ജൂലെ 22ന് ഒരു കുട്ടിക്ക് ജന്മം നൽകി. ബിനോയ് സ്ഥിരമായി ആശുപത്രിയിൽ വരുമായിരുന്നു. 2011ൽ മില്ലാട്ട് നഗറിലെ മറ്റൊരു ഫ്ലാറ്റിലേക്ക് ബിനോയി എന്നെ മാറ്റി.
കുട്ടിയുടെ ഒന്നാം പിറന്നാളിനു വിവാഹം ചെയ്യാമെന്നും അതുവരെയുള്ള എല്ലാ ചെലവുകളും നോക്കാമെന്നും വാഗ്ദാനം നൽകി. 2014ൽ മുംബൈയിലെ മറ്റൊരു ഫ്ലാറ്റിലേക്ക് എന്നെയും കുട്ടിയെയും മാറ്റി. ബിസിനസ് നഷ്ടത്തിലാണെന്നും ചെലവിനു തരാൻ പറ്റില്ലെന്നും 2015ൽ ബിനോയ് പറഞ്ഞു. 2018ൽ ദുബായിൽ 13 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിനോയിയുടെ പേരു കണ്ടപ്പോൾ ഫേസ്ബുക്ക് പരിശോധിച്ചു. ബിനോയിയുടെ പേരിൽ മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെന്നു മനസിലായത് അപ്പോഴാണ്. 2019ൽ തുടങ്ങിയ പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നാണ് ബിനോയ് വിവാഹം ചെയ്തതായി മനസിലായത്.''
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരേ ഒഷിവാര പോലീസ് ഈ മാസം 13നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടു ള്ളത്. കേസിൽ അന്വേഷണം ആരംഭിച്ചെന്നും തെളിവുകളുടെ അടിസ്ഥാനത്തിലേ നടപടി സ്വീകരിക്കൂവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസൽവാർ പറഞ്ഞു. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും തന്റെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും യുവതി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്കും തയാറാണ്. ഉന്നതബന്ധങ്ങളുള്ള ആളാണ് ബിനോയ് എന്നു മനസിലാക്കിക്കൊണ്ടുതന്നെയാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു.
ബിനോയ് കോടിയേരിക്കെതിരേ മുംബൈയിൽ മാനഭംഗകേസ്
12:46 AM Jun 19, 2019 | Deepika.com