ന്യൂഡൽഹി: വിദേശ സംഭാവനച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ലോയേഴ്സ് കളക്ടീവിനും പ്രസിഡന്റ് ആനന്ദ് ഗ്രോവറിനും എതിരേ സിബിഐ കേസെടുത്തു. ലോയേഴ്സ് കളക്ടീവിന്റെ മറ്റ് ഓഫീസ് ഭാരവാഹികൾക്കുമെതിരേ കേസെടുത്തിട്ടുണ്ട്. ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ നിയമം ലംഘിച്ചു എന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവറും ഇന്ദിര ജയ്സിംഗും ചേർന്നു സ്ഥാപിച്ച സംഘടനയാണ് ലോയേഴ്സ് കളക്ടീവ്.
നരേന്ദ്ര മോദി സർക്കാരിനെതിരായ നിരവധി കേസുകളും ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിസ്ഥാനത്ത് നിന്ന സൊറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലും ലോയേഴ്സ് കളക്ടീവ് നിയമസഹായം നൽകിയിരുന്നു. ഇപ്പോൾ അമിത്ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടു പിന്നാലെയാണ് സംഘടനയ്ക്കെതിരായ നടപടിയെന്നത് ശ്രദ്ധേയമാണ്.
വിദേശ സംഭാവനകൾ ഇതര വഴിക്കു ചെലവഴിച്ചു എന്നാണ് ആഭ്യന്തര മന്ത്രാലയം ലോയേഴ് സ് കളക്ടീവിനെതിരേ ഉയർത്തുന്ന ആരോപണം. സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന ലോയേഴ്സ് കളക്ടീവ് നേരത്തേ വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. 2006 മുതൽ 2015 വരെയുള്ള കാലത്ത് ലോയേഴ്സ് കളക്ടീവിനു ലഭിച്ച വിദേശ വരുമാനം 32 കോടി രൂപയാണ്.
പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിന്റെ പിന്നാലെ 2016ൽ ആഭ്യന്തരമന്ത്രാലയം ലോയേഴ്സ് കളക്ടീവിന്റെ ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് സംഘടനയോട് വിശദീകരണം തേടുകയും ചെലവുകൾ നിരീക്ഷിക്കാനും തുടങ്ങി.
എന്നാൽ, ലോയേഴ്സ് കളക്ടീവ് നൽകിയ വിശദീകരണങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന് തൃപ്തികരമായിരുന്നില്ല. 2016ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കി. ഇപ്പോൾ സിബിഐക്കു നൽകിയ കത്തിൽ ആനന്ദ് ഗ്രോവർ ഉൾപ്പെടെയുള്ളവർ നിരവധി ചട്ടലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. വിദേശത്തു നിന്നു ലഭിച്ച ഫണ്ടുകൾ ആനന്ദ് ഗ്രോവർ വിമാന യാത്ര ചെലവുകൾക്കായി ഉപയോഗിച്ചു. കൂടാതെ ധർണകൾ നടത്താനും എംപിമാർക്ക് വേണ്ടി വക്കാലത്ത് നടത്താനും ഈ തുകയിൽനിന്നും ചെലവഴിച്ചു എന്നുമാണ് ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നത്. അതിന് പുറമേ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിന്റെ വിമാന യാത്രക്കൂലിയും ലോയേഴ്സ് കളക്ടീവിന് ലഭിച്ച ഫണ്ടിൽ നിന്നാണെന്നും എഫ്ഐആറിൽ പറയുന്നു.
2016ൽ വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിന്നു വിലക്ക് ഏർപ്പെടുത്തിയപ്പോൾ സർ്ക്കാരിനെ വിമർശിച്ച് ഇന്ദിര ജയ്സിംഗ് രംഗത്തെത്തിയിരുന്നു. ഇരകളുടെ പക്ഷത്തു നിൽക്കുന്നത് കൊണ്ടാണ് സർക്കാർ തങ്ങളെ തെരഞ്ഞെു പിടിച്ചു വേട്ടയാടുന്നതെന്നായിരുന്നു അന്ന് ലോയേഴ്സ് കളക്ടീവിന്റെ പ്രതികരണം. 2006-07, 2013-14 കാലഘട്ടത്തിൽ വിദേശത്തുനിന്ന് പണം സ്വീകരിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ആറ് മാസത്തെ വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് 30 ദിവസത്തിനകം വിശദീകരണം നൽകണമെന്ന നിർദേശം ഇന്ദിരാ ജയ്സിംഗ് പാലിക്കാത്തത്തതിനെ തുടർന്നാണ് നടപടിയെന്നായിരുന്നു വിശദീകരണം.
ലോയേഴ്സ് കളക്ടീവിന് അമിത് ഷായുടെ കത്രികപ്പൂട്ട്
12:46 AM Jun 19, 2019 | Deepika.com