ന്യൂഡൽഹി: സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ പത്തു രാഷ്ട്രീയ പാർട്ടികൾ പിന്തുണയ്ക്കുന്നുണ്ട്. ബിജെഡി, ശിവസേന, അകാലിദൾ, എൻപിപി, മിസോ നാഷണൽ ഫ്രണ്ട്, ലോക് ജൻശക്തി പാർട്ടി, വൈഐസ്ആർപി, എഐഎഡിഎംകെ, അപ്നാദൾ എന്നീ കക്ഷികൾ ഓം ബിർളയെ സ്പീക്കർ സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നതായി നോട്ടീസ് നൽകിയിട്ടുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷുമായും ഗുലാം നബിയുമായും സംസാരിച്ചു എന്നും അവർ ഓം ബിർളയെ എതിർക്കില്ല എന്നാണു കരുതുന്നതെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നേരത്തേ പറഞ്ഞത്.
വൈഎസ്ആർ കോണ്‍ഗ്രസും ബിജെഡിയും എൻഡിഎ ഘടക കക്ഷികൾ അല്ല. എന്നാൽ, സ്പീക്കർസ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ടിഡിപിയും മാത്രമാണ് എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കാതെ മാറി നിൽക്കുന്നത്.
രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയായ ഓം ബിർള കോണ്‍ഗ്രസ് സ്ഥാനാർഥിയായ രാം നാരായണ്‍ മീണയെ രണ്ടര ലക്ഷത്തോളം വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുവമോർച്ചയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റായിരുന്ന ബിർള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അടുത്ത ആളാണ്. യുവമോർച്ച രാജസ്ഥാൻ അധ്യക്ഷനുമായിരുന്നു. 2001ലെ ഗുജറാത്ത് ഭൂകന്പകാലത്ത് ഡോക്ടർമാർ ഉൾപ്പെടെ നൂറോളും പേരടങ്ങുന്ന സംഘവുമായി ബിർള ഗുജറാത്തിൽ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുന്നയിച്ചു നടത്തിയ പ്രക്ഷോഭത്തിൽ അറസ്റ്റിലായി ജയിലിൽ കിടന്നിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ സംസ്ഥാന ഭരണം കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലം ബിജെപിക്ക് അനുകൂലമാകുകയായിരുന്നു. 58.47 ശതമാനം വോട്ടുകൾ ലഭിച്ച രാജസ്ഥാന് കൈയയച്ചു നൽകിയാണ് മോദിയും അമിത്ഷായും നന്ദി പ്രകടിപ്പിച്ചത്. രാജസ്ഥാനിൽ നിന്നു വിജയിച്ചു വന്ന ഗജേന്ദ്ര ഷെഖാവത്തിനെ കാബിനറ്റ് മന്ത്രിയാക്കി. അർജുൻ രാം മേഘ്വാളിനെയും കൈലാഷ് ചൗധരിയെയും സഹമന്ത്രിമാരാക്കി. നാലാമതായി ഇപ്പോൾ ഓം ബിർള സ്പീക്കറും.
ഓം ബിർളയ്ക്കു പത്ത് പാർട്ടികളുടെ പിന്തുണ
12:46 AM Jun 19, 2019 | Deepika.com