ബംഗളൂരു: ശിവാജിനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎംഎ ജ്വല്ലറിയുടെ മറവിൽ നടത്തിയ നിക്ഷേപതട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ പരാതി നൽകിയവരുടെ എണ്ണം 40,600 ആയി. മൊത്തം 1,547 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതാണ് പരാതി. നിക്ഷേപിച്ച പണത്തിന്റെ ഉറവിടം തെളിയിക്കാൻ രേഖകളില്ലാത്തതിനാൽ നിരവധിപ്പേർ ഇനിയും പരാതി നൽകാൻ മുന്നോട്ടു വന്നിട്ടില്ല.
അതേസമയം, ഐഎംഎ ജ്വല്ലറിയിൽനിന്നു കണ്ടെടുത്ത സ്വർണാഭരണങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം 22 തട്ടാൻമാരുടെ സഹായം തേടിയിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നു ചൂണ്ടിക്കാട്ടി 17 നിക്ഷേപകർ സമർപ്പിച്ച ഹർജിയിൽ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. പരാതി അടുത്തമാസം 28നു പരിഗണിക്കും.
അതിനിടെ, ഐഎംഎ ജ്വല്ലറിയുടെ ജയനഗറിലെ ഷോറൂമിൽ പരിശോധന നടത്താനെത്തിയ അന്വേഷണസംഘത്തിന് 90 ശതമാനം ആഭരണങ്ങളും കണ്ടെത്താനായില്ല. ജ്വല്ലറിയുടമ മുഹമ്മദ് മൻസൂർ ഖാൻ കഴിഞ്ഞ എട്ടിന് ദുബായിലേക്കു കടന്നപ്പോൾ ഈ സ്വർണവും കൊണ്ടുപോയിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
20 കോടി രൂപയുടെ സ്വർണാഭരണം മാത്രമേ ജ്വല്ലറിയിൽനിന്ന് ലഭിച്ചിട്ടുള്ളൂവെന്നും ഇതിന്റെ പരിശോധന തുടരുകയാണെന്നും അന്വേഷണസംഘം അറിയിച്ചു. ശിവാജി നഗറിലെ ഷോറൂം പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ഇവിടെയും അടുത്ത ദിവസം പരിശോധന നടത്തും. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് മൻസൂർ ഖാന്റെ മൂന്നു ഭാര്യമാരുടെ വീടുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി.
ആദ്യഭാര്യയുടെ ശിവാജിനഗറിലെ വീട്ടിലും രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാരുടെ തിലക് നഗറിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. 1.5 കിലോ സ്വർണവും 2.7 ലക്ഷം രൂപയും ചില രേഖകളും പിടിച്ചെടുത്തു.
ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 3000 രൂപ പലിശ വാഗ്ദാനം ചെയ്താണ് ആയിരക്കണക്കിനു സാധാരണക്കാരിൽനിന്ന് കോടികളുടെ പണം ജ്വല്ലറി നിക്ഷേപമായി സ്വീകരിച്ചത്.
ആദ്യമൊക്കെ കൃത്യമായി പലിശ നൽകിവന്നതോടെ നിക്ഷേപം പെരുകി. എന്നാൽ, മൂന്നുമാസമായി പലിശ ലഭിക്കാതായതോടെ നിക്ഷേപകർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ മാസം പത്തിനുള്ളിൽ പലിശ മുഴുവൻ നൽകുമെന്ന് മുഹമ്മദ് മൻസൂർ ഖാൻ വാഗ്ദാനം ചെയ്തതോടെ പ്രതിഷേധം അടങ്ങി.
എന്നാൽ, കഴിഞ്ഞ പത്തിന് പലിശയ്ക്കായി ജ്വല്ലറിയിലെത്തിയ നിക്ഷേപകർ കേട്ടത്, താൻ കബളിപ്പിക്കപ്പെട്ടെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നുമുള്ള മുഹമ്മദ് മൻസൂർ ഖാന്റെ ശബ്ദസന്ദേശമാണ്.
എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളും മൂന്നു ഭാര്യമാരും മക്കളും എട്ടിന് ബംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് മുങ്ങി യതെന്നു വ്യക്തമായി.
ഐഎംഎ ജ്വല്ലറി തട്ടിപ്പ്: പരാതികൾ 40,600
12:45 AM Jun 19, 2019 | Deepika.com