ചെന്നൈ: തമിഴ്നാട്ടിൽ ജലക്ഷാമം രൂക്ഷമായി. ചെന്നൈ നഗരത്തിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ചെന്നൈയിൽ മഴ പെയ്തിട്ട് അടുത്തയാഴ്ച ഇരുനൂറു ദിവസം പൂർത്തിയാകും. ജലക്ഷാമം മൂലം നഗരത്തിലെ പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ ജലം ആവശ്യമുള്ളതുകൊണ്ട് ഉച്ചയൂണ് പല ഹോട്ടലുകളും നിർത്തി. 100 സീറ്റുള്ള ഒരു ഹോട്ടലിനു ദിവസം 12,000 ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. . ചെന്നൈയിലെ പ്രധാന ജലസ്രോതസായ പോരൂർ തടാകം വറ്റിവരണ്ടുകഴിഞ്ഞു.
കുഴൽക്കിണറുകളിലും വെള്ളമില്ലാതായതോടെ സമീപ ജില്ലകളിൽനിന്നുള്ള ടാങ്കർവെള്ളം മാത്രമാണു ജനത്തിന് ആശ്രയം. നഗരത്തിലെ മുഴുവൻ ഭാഗത്തും വെള്ളമെത്തിക്കാൻ ചെന്നൈ കോർപറേഷനു കഴിയുന്നില്ല. സ്വകാര്യ ടാങ്കറുകളെയാണു നഗരവാസികൾ ആശ്രയിക്കുന്നത്.
ജലക്ഷാമം കാരണം ചെന്നൈയിൽ ഐടി സ്ഥാപനങ്ങൾ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ചില കന്പനികൾ ഓഫീസിലെ ടോയ്ലറ്റുകളുടെ എണ്ണം കുറച്ചു. ജലക്ഷാമം മൂലം റിയൽ എസ്റ്റേറ്റ് കന്പനികൾ നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ജലക്ഷാമത്തെത്തുടർന്ന് ചെന്നൈ നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളായ ട്രിപ്ലിക്കെയ്ൻ, ആൽവാേർട്ട്, മൈലാപ്പുർ തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർ മറ്റു സ്ഥലങ്ങളിലേക്കു മാറിത്തുടങ്ങി.2018ൽ ചെന്നൈയിൽ 75.55 സെന്റി മീറ്റർ മഴയാണു ലഭിച്ചത്. 2017ൽ 149.5 സെന്റിമീറ്റർ മഴ ലഭിച്ചിരുന്നു.
ഒക്ടോബറിൽ വടക്കുകിഴക്കൻ മൺസൂൺ എത്തുന്നതുവരെ ഭൂഗർഭജലം ഉപയോഗിക്കുക മാത്രമാണു വഴിയെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. തമിഴ്നാട്ടിൽ ഏറ്റവും അധികം മഴ ലഭിക്കുന്നത് വടക്കുകഴിക്കൻ മൺസൂണിലാണ്. ജലക്ഷാമം സംബന്ധിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തരുതെന്ന് മാധ്യമങ്ങളോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടാങ്കറുകൾ വഴി എല്ലായിടത്തും കുടിവെള്ളം എത്തിക്കുന്നുണ്ടെന്നും എന്നാൽ, തുണി അലക്കാൻ വരെ ചിലർ കുടിവെള്ളം ഉപയോഗിക്കുകയാണെന്ന് പളനിസ്വാമി കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ കൊടുംവരൾച്ച; ചെന്നൈയിൽ സ്ഥിതി അതിരൂക്ഷം
12:45 AM Jun 19, 2019 | Deepika.com