ന്യൂഡൽഹി: ലോക്സഭയിലെ കോണ്‍ഗ്രസിന്റെ നേതൃപദവി രാഹുൽ ഗാന്ധി ഏറ്റെടുക്കുമോ? നേതാവിനെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ഒന്നാം നിരയിൽ ആദ്യമായി രാഹുൽ ഗാന്ധി ഇരുന്നത് ശുഭസൂചകമാണെന്നു കോണ്‍ഗ്രസ് എംപിമാർ പറഞ്ഞു.
യുപിഎ അധ്യക്ഷയും ലോക്സഭയിലെയും രാജ്യസഭയിലെയും സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ തൊട്ടടുത്ത് ഒന്നാം നിരയിലാണ് രാഹുൽ ഇന്നലെ ഇരുന്നത്. വയനാട്ടിൽനിന്നുള്ള എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷവും മുൻനിരയിലെ സീറ്റിൽ രാഹുൽ മടങ്ങിയെത്തി. കഴിഞ്ഞ 15, 16 ലോക്സഭകളിൽ മുൻനിരയിൽ ഇരിക്കാനോ, പദവികൾ ഏറ്റെടുക്കാനോ രാഹുൽ തയാറായിരുന്നില്ല. അമേഠിയിൽ തോറ്റെങ്കിലും വലിയ ഭൂരിപക്ഷത്തോടെ വയനാട്ടിൽനിന്നു ജയിച്ച് പതിനേഴാം ലോക്സഭയിലെത്തിയ രാഹുൽ ഇന്നലെ പതിവില്ലാതെയാണു മുൻനിര സീറ്റു പിടിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവച്ചതായി രാഹുൽ പ്രഖ്യാപിച്ചശേഷം പാർട്ടി നേതൃത്വത്തിലുള്ള ശൂന്യത തുടരുന്നതിനിടെയാണു ലോക്സഭയിലെ നേതാവിന്റെ കാര്യത്തിലും തീരുമാനം നീളുന്നത്.
നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ നേരിട്ട് പോരു നയിക്കാൻ രാഹുൽ തന്നെ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കണമെന്നാണു മുതിർന്ന നേതാക്കളുടെയും കോണ്‍ഗ്രസ് എംപിമാരുടെയും ആവശ്യം. രാഹുൽ തന്നെയാകും തുടർന്നും കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന് നേരത്തേ എഐസിസി പ്രഖ്യാപിച്ചിരുന്നു.
ലോക്സഭയിലെ നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കുന്നില്ലെങ്കിൽ മുതിർന്ന നേതാക്കളായ മനീഷ് തിവാരി, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരിലൊരാളെ കക്ഷി നേതാവാക്കേണ്ടി വരും. ഇവരിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും മികവും പാർലമെന്ററി നടപടിച്ചട്ടങ്ങളിലെ അവഗാഹവും പരിഗണിച്ചാൽ മുൻ കേന്ദ്രമന്ത്രിയും എഐസിസി വക്താക്കളിൽ പ്രമുഖനുമായ മനീഷ് തിവാരിക്ക് നറുക്കു വീണേക്കും.
കൊടിക്കുന്നിൽ, തരൂർ എന്നിവർക്ക് ചീഫ് വിപ്പ്, ഉപനേതാവ് പദവികൾ നൽകിയേക്കും.
മുതിർന്ന നേതാക്കളും പാർലമെന്ററി പരിചയവുമുള്ള കെ. മുരളീധരൻ, കെ. സുധാകരൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി തുടങ്ങിയവരുടെ പേരുകളും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയിലെ വിവിധി തസ്തികകളിലേക്കു പരിഗണിക്കുന്നുണ്ട്.
കോൺഗ്രസ് നേതൃപദവി: എല്ലാ കണ്ണുകളും രാഹുലിലേക്ക്
12:49 AM Jun 18, 2019 | Deepika.com