ന്യൂഡൽഹി: പതിനേഴാം ലോക്സഭയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഒഡീഷയിൽനിന്നുള്ള ഇരുപത്തിയഞ്ചുകാരി എംപി ചന്ദ്രാണി മുർമു. രണ്ടു തവണ എംപിയായിരുന്ന ബിജെപി സ്ഥാനാർഥി അനന്ത നായകിനെ 67,822 വോട്ടുകൾക്ക് തോൽപിച്ചാണ് ചന്ദ്രാണി മുർമു വിജയിച്ചത്. ഒഡീഷയിലെ സംവരണ മണ്ഡലമായ കിയോഞ്ചാറിൽനിന്നുള്ള ബിജെഡി എംപിയാണ്.
തെരഞ്ഞെടുപ്പിൽ നിന്നതും വിജയിച്ചു വന്നതുമെല്ലാം തനിക്കൊരു മുത്തശിക്കഥപോലെയാണ് തോന്നുന്നതെന്നാണ് ചന്ദ്രാണി പറഞ്ഞത്. 2017ൽ ഭുവനേശ്വർ സർവകലാശാലയുടെ കീഴിലുള്ള ഐടിഎആറിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക് ബിരുദം നേടിയ ചന്ദ്രാണി ഒരു ജോലിക്കായി കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ മാർച്ചിലാണ് സാമൂഹ്യപ്രവർത്തകനായ അമ്മാവൻ ഹർമോഹൻ സോറൻ ലോക്സഭയിലേക്ക് മത്സരിക്കാമോ എന്നു ചോദിച്ചത്. അപ്പോഴതു കാര്യമായെടുത്തില്ല.
പക്ഷേ അമ്മാവൻ വളരെ കാര്യത്തിൽ ചോദിച്ചതുമായിരുന്നു. മരുമകൾക്കൊരു ബിജെഡി ടിക്കറ്റും ഉറപ്പിച്ചാണ് അടുത്ത തവണ കാണാൻ വന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി നവീൻ പട്നായിക് ചന്ദ്രാണിയെ തന്റെ ഓഫീസിലേക്കു വിളിപ്പിച്ചു. ഏപ്രിൽ രണ്ടിന് സ്ഥാനാർഥിത്വം ഉറപ്പിച്ചു. മേയ് 23ന് തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ചന്ദ്രാണി വിജയിയായി. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന സഞ്ജീവ് മുർമുവിന്റെയും ഉർവശിയുടെയും മകളാണ് ചന്ദ്രാണി മുർമു.
ലോക്സഭയിൽ ഏറെ ചെറുപ്പം ചന്ദ്രാണിക്ക്
12:49 AM Jun 18, 2019 | Deepika.com