ശ്രീനഗർ: കാഷ്മീരിലെ പുൽവാമ ജില്ലയിൽ സൈനികവാഹനം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ സ്ഫോടനത്തിൽ ഒന്പതു ജവാന്മാർക്കും രണ്ടു നാട്ടുകാർക്കും പരിക്കേറ്റു. 44 രാഷ്ട്രീയ റൈഫിൾസിന്റെ വാഹനത്തിനു നേർക്ക് അരിഹാലിൽ വച്ചാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം.
ഏതാനും പേർക്ക് ചെറിയ പരിക്കുകളൊഴിച്ചാൽ എല്ലാ സൈനികരും സുരക്ഷിതരാണെന്ന് പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. ഫെബ്രുവരി 14ന് 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ചാവേർ ആക്രമണമുണ്ടായ പ്രദേശത്തുനിന്ന് 27 കിലോമീറ്റർ അകലെയാണ് ഇന്നലെ ആക്രമണമുണ്ടായത്. പുൽവാമ ജില്ലയിലെ അവന്തിപോറയിൽ ഭീകരാക്രമണത്തിനു നീക്കമുണ്ടെന്നു കഴിഞ്ഞദിവസം പാക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണു പാക്കിസ്ഥാൻ വിവരം കൈമാറിയത്.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയും സമാന മുന്നറിയിപ്പ് നല്കിയിരുന്നു.
പുൽവാമയിൽ സൈനിക വാഹനത്തിനു നേർക്ക് ഭീകരാക്രമണം; ഒന്പതു ജവാന്മാർക്കു പരിക്ക്
12:49 AM Jun 18, 2019 | Deepika.com