പത്താൻകോട്ട്: ജമ്മുകാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പ്രതികളെ ശിക്ഷിച്ചതിലൂടെ കാവ്യനീതിയാണു നടപ്പാക്കിയതെന്നു കോടതി. 432 പേജ് വരുന്ന വിധിന്യായത്തിലുടനീളം പ്രതികളുടെ അതിക്രൂര നടപടികളെ അതിശക്തമായ ഭാഷയിലാണു കോടതി എതിർത്തിരിക്കുന്നത്. കേസിലെ ആറ് പ്രതികൾക്കുള്ള ശിക്ഷ കഴിഞ്ഞ പത്തിനാണു കോടതി പുറപ്പെടുവിച്ചത്.
പെൺകുട്ടിയെ ക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തിയതു ലജ്ജാകരവും മനുഷ്യത്വരഹിതവുമായ രീതിയിലായിരുന്നു. സ്വർഗവും നരകവും ഭൂമിയിലെ ഏതെങ്കിലും സ്ഥലമല്ലെന്നും നമ്മുടെ ചിന്തകളും പ്രവൃത്തികളും സ്വഭാവവുമാണ് സ്വർഗ-നരകങ്ങൾ സൃഷ്ടിക്കുന്നതെന്നും വിധിന്യായത്തിൽ ജഡ്ജി ഡോ.തേജ്വിന്ദർ സിംഗ് ചൂണ്ടിക്കാട്ടുന്നു.
പിഞ്ചുകുഞ്ഞിനെതിരേ നടന്ന ആക്രമണം മനുഷ്യത്വരഹിതവും പൈശാചികവുമാണ്. നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനും യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഉരകല്ലുകളായിരുന്നു കോടതി പരിശോധിച്ച തെളിവുകളെന്നും വിധിന്യായത്തിൽ പറയുന്നു.
എസ്.എസ്. ബസ്റ, ജെ.കെ. ചോപ്ര, ഹർമിന്ദർ സിംഗ്, ഭൂപീന്ദർ സിംഗ് എന്നീ പ്രോസിക്യൂഷൻ അഭിഭാഷകരുടെയും പ്രതികൾക്കുവേണ്ടി ഹാജരായ 57 അഭിഭാഷകരുടെയും വാദമുഖങ്ങൾ കേട്ടശേഷമായിരുന്നു കോടതി ഈ നിഗമനത്തിലെത്തിയത്. ആരോപണവിധേയർക്കെതിരേ കെട്ടിച്ചമച്ച എന്തെങ്കിലുമൊന്ന് കോടതി മുന്പാകെ എത്തിയെന്നു കരുതാനാകില്ല-കോടതി പറഞ്ഞു.
കഠുവ കേസ്: നടപ്പാക്കിയതു കാവ്യനീതിയെന്നു കോടതി
12:49 AM Jun 18, 2019 | Deepika.com