മുംബൈ: മുൻ കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീൽ മഹാരാഷ്ട്രയിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ 12 മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിൽ എട്ടു പേർക്കാണ് കാബിനറ്റ് പദവിയുള്ളത്.
മഹാരാഷ്ട്രയിൽ മൂന്നാം തവണയാണ് മന്ത്രിസഭാ പുനഃസംഘടന നടക്കുന്നത്. മുംബൈ ബിജെപി ഘടകം അധ്യക്ഷൻ ആശിഷ് ഷേലർ, എൻസിപിയിൽനിന്നെത്തിയ ജയദത്ത് ക്ഷീർസാഗർ, സുരേഷ് ഖാദേ, സഞ്ജയ് കുതേ, അനിൽ ബോൻഡെ, അശോക് ഉയികെ, തനാജി സാവന്ത് എന്നിവരാണ് ഇന്നലെ അധികാരമേറ്റ മറ്റു കാബിനറ്റ് മന്ത്രിമാർ. ആർപിഐ(അഠാവലെ) പ്രതിനിധിയായ അവിനാശ് മഹാതേക്കർ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വിഖെ പാട്ടീലും ക്ഷീർസാഗറും മഹാതേക്കറും ഒരു സഭയിലും അംഗമല്ല. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇവർക്ക് നിയമസഭാംഗമോ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമോ ആകേണ്ടതില്ല.
രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് ബിജെപിയുടെ അഹമ്മദ്നഗർ എംപിയാണ്. മകൻ പാർട്ടി വിട്ടതിനെത്തുടർന്നാണു രാധാകൃഷ്ണയും ബിജെപിയിലേക്കു മാറിയത്.
രാധാകൃഷ്ണ വിഖെ പാട്ടീൽ മഹാരാഷ്ട്ര മന്ത്രിസഭയിൽ
12:50 AM Jun 17, 2019 | Deepika.com