ന്യൂഡൽഹി: കാഷ്മീരിലെ വിഘടനവാദി നേതാക്കൾ വിദേശ ഫണ്ട് സ്വത്തുക്കൾ വാങ്ങിക്കൂട്ടാനും ബന്ധുക്കളുടെ വിദേശപഠനത്തിനുമായി ചെലവഴിച്ചുവെന്ന് ദേശീയ അന്വേഷണ ഏജൻസി. പാക്കിസ്ഥാനിൽനിന്നു ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു കാഷ്മീർ താഴ്വരയിൽ പണമെത്തുന്നുണ്ടെന്നു ഹുറിയത് കോൺഫറൻസ് നേതാക്കൾ വെളിപ്പെടുത്തിയതായും എൻഐഎ പ്രസ്താവനയിൽ അറിയിച്ചു.
ദുക്താരൻ-ഇ-മിലാത് നേതാവ് ആസിയ ആന്ദ്രാബിയെ ചോദ്യം ചെയ്തതിൽനിന്ന് മലേഷ്യയിലുള്ള മകൻ മുഹമ്മദ് ബിൻ ക്വാസിമിന്റെ വിദ്യാഭ്യാസച്ചെലവിനുള്ള തുക തീവ്രവാദ ഫണ്ടിംഗ് കേസിൽ അറസ്റ്റിലായ സഹൂർ വതാലിയാണു നല്കുന്നതെന്ന് മൊഴി നല്കി. കാഷ്മീർ താഴ്വരയിൽ മുസ്ലിം വനിതകളെ സംഘടിപ്പിക്കുന്ന ദൗത്യം ദുക്തരൻ-ഇ-മിലാത് ഏറ്റെടുത്തിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തി.
അറസ്റ്റിലായ ജെകെഡിഎഫ്പി നേതാവ് ഷബീർ ഷാ പാക്കിസ്ഥാനിൽനിന്ന് എത്തുന്ന പണം കൊണ്ട് പഹൽഗാമിൽ ഹോട്ടൽ ബിസിനസ് നടത്തിവരികയാണ്. ജമ്മു, ശ്രീനഗർ, അനന്ത്നാഗ് എന്നിവിടങ്ങളിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഷബീർ ഷാ വാങ്ങിക്കൂട്ടി. 2017 മേയിൽ ജമാത് ഉദ് ദവാ, ദുക്തരൻ ഇ മിലാത്, ലഷ്കർ ഇ തയിബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകൾക്കെതിരേ എൻഐഎ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജമാത് ഉദ് ദവാ നേതാവ് ഹഫീസ് സയീദ്, ഹിസ്ബുൾ മുജാഹിദീൻ നേതാവ് സയീദ് സലാഹുദീൻ, ഏഴു വിഘടനവാദി നേതാക്കൾ, രണ്ടു ഹവാല ഇടപാടുകാർ, സൈനികർക്കു നേരേ കല്ലെറിയുന്നവർ എന്നിവരുൾപ്പെടെ 13 പേർക്കെതിരേയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഹവാല പണം ഇന്ത്യയിലെത്തിക്കുന്നതിൽ മുഖ്യ കണ്ണിയായി പ്രവർത്തിച്ച വതാലിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. ജമ്മു കാഷ്മീർ ലിബറേഷൻ ഫണ്ട് തലവൻ യാസീൻ മാലിക്, മുസ്ലിം ലീഗ് നേതാവ് മസ്റത് ആലം എന്നിവരെയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
വിഘടനവാദി നേതാക്കൾ വിദേശഫണ്ട് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന് എൻഐഎ
12:50 AM Jun 17, 2019 | Deepika.com