ന്യൂഡൽഹി: ആദ്യകാല ചലച്ചിത്ര പിന്നണിഗായിക ഗായത്രി ശ്രീകൃഷ്ണൻ (85) ഡൽഹിയിൽ അന്തരിച്ചു. സംസ്കാരം നാളെ ബംഗളൂരുവിൽ നടത്തും.
""നാഴിയൂരിപ്പാല് കൊണ്ടു നാടാകെ കല്യാണം...'' എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ മനം കവർന്ന ഗായികയാണ് ഗായത്രി. 1956ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരനിലെ തെക്കൂന്നു നമ്മളൊരു ചക്കൊന്നു വാങ്ങി എന്ന ഗാനാലാപനത്തിലൂടെയാണ് ചലിച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. അതേ സിനിമയിലെ തന്നെ നാഴിയൂരിപ്പാലു കൊണ്ടു നാടാകെ കല്യാണം... എന്ന ഗാനമാണ് ഗായത്രിയെ മലയാളത്തിൽ അടയാളപ്പെടുത്തിയത്. ശാന്താ പി. നായർക്കൊപ്പമാണ് ഈ ഗാനം ആലപിച്ചത്.
1934ൽ കൊച്ചിയിൽ പള്ളുരുത്തിയിൽ ജനിച്ച ഗായത്രി കോഴിക്കോട് റേഡിയോ സ്റ്റേഷനിൽ സ്ഥിരം ഗായികയായിരുന്നു. റേഡിയോ പരിപാടികളിൽ ഏറെ ശ്രദ്ധേയമായ ബാലലോകത്തിൽ ഏറെക്കാലം ചേച്ചി എന്ന ശബ്ദത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട അവതാരകയുമായിരുന്നു. കോഴിക്കോട് നിലയത്തിൽ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴൽ വിദ്വാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ജി. എസ്. രാജൻ മകനാണ്. മകൾ സുജാത. മരുമകൾ അഞ്ജന രാജൻ നർത്തകിയും മാധ്യമ പ്രവർത്തകയുമാണ്.
ഡൽഹിയിലുള്ള മകനൊപ്പമായിരുന്നു ഇപ്പോൾ താമസം. ഭർത്താവ് ശ്രീകൃഷ്ണൻ ബംഗളൂരുവിലാണ്. ഗായത്രിയുടെ മൃതദേഹം ഇന്നു വൈകുന്നേരം ബാംഗളൂരുവിലേക്ക് കൊണ്ടുപോകും.
വിദ്യാർഥി ആയിരുന്ന കാലം മുതലേ ഗായത്രി കൊച്ചി പള്ളുരുത്തിയിലും പരിസരപ്രദേശങ്ങളിലും സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിരുന്നു. പന്ത്രണ്ടാം വയസിൽ മട്ടാഞ്ചേരിയിൽ വിഖ്യാത ഗായകൻ മുഹമ്മദ് റാഫിക്കൊപ്പം പാടിയിട്ടുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ പ്രീയൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയ ശേഷമാണ് കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേരുന്നത്. ആകാശവാണിയിലെ ഒൗദ്യോഗിക ജീവിതം അര നൂറ്റാണ്ടുകാലം നീണ്ടു.
നാഴിയൂരി പാട്ടുകൊണ്ടുമലയാളിമനം നിറച്ച ഗായത്രി അന്തരിച്ചു
12:50 AM Jun 17, 2019 | Deepika.com