ന്യൂഡൽഹി: ദേശീയപാതാ വികസനത്തിൽ കേരളത്തോടു വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാതാ വികസനത്തിനുള്ള മുൻഗണനാ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്താൻ ഒൗപചാരിക തീരുമാനം ഉണ്ടായതായി ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
കേരളത്തിന്റെ ദേശീയപാതാ വികസനം യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമിവില വളരെ കൂടുതലാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി തുക കേരളത്തിന് ഇപ്പോൾ നൽകുന്നുണ്ട്. കേരളത്തിന്റെ പ്രശ്നം പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രവും കേരളവും വീണ്ടും യോഗം ചേരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർകൂടി ചെലവിന്റെ ഒരു ഭാഗം വഹിച്ചാൽ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാമെന്ന് ചർച്ചയിൽ ഗഡ്കരി പറഞ്ഞു. ഇക്കാര്യം കേരളത്തിലെത്തി ചർച്ച ചെയ്തു തീരുമാനം അറിയിക്കാമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
മന്ത്രി ഗഡ്കരി ചില ബദൽ നിർദേശങ്ങൾ വച്ചിട്ടുണ്ട്. അതിൽ ചിലതു സ്വീകാര്യമാണെങ്കിലും ചിലതു സംസ്ഥാന സർക്കാരിനു സ്വീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാനത്തെ 600 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് 44,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവാണ് ഇതിന്റെ പാതിയോളം തുക. തടസങ്ങൾ നീക്കാനുള്ള ഒട്ടേറെ നിർദേശങ്ങൾ ഇന്നലത്തെ യോഗത്തിൽ ഉയർന്നു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിതിൻ ഗഡ്കരിക്കൊപ്പം മന്ത്രാലയത്തിലെയും ദേശീയപാതാ അഥോറിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാന മരാമത്തു മന്ത്രി ജി. സുധാകരനും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിന്റെ ദേശീയ ജലപാതാ വികസനവും വേഗത്തിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. സാഗർമാല പദ്ധതിക്ക് കീഴിൽ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 11 റോഡുകൾ (119 കിലോമീറ്റർ) നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. വിഴിഞ്ഞം തുറമുഖത്തെ 66-ാം നന്പർ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി വേഗം ഏറ്റെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് 70 മീറ്റർ വീതിയോടെ 80 കിലോമീറ്റർ ഒൗട്ടർ റോഡ് നിർമിക്കാനുള്ള പദ്ധതിക്കുള്ള നിർദേശം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപാസ്, തൃശൂർ- വടക്കാഞ്ചേരി റോഡ് എന്നിവയുടെ വികസനം, ജലഗതാഗത വികസനം എന്നിവയും വേഗത്തിലാക്കണം.
എറണാകുളത്ത് സ്റ്റീൽ ഫർണിച്ചർ ക്ലസ്റ്റർ കോമണ് ഫെസിലിറ്റി സെന്റർ സ്ഥാപിക്കുന്നതിനു കേരളം അംഗീകാരം തേടി. അങ്കമാലി, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ ടെക്നോളജി സെന്റർ സ്ഥാപിക്കാൻ അംഗീകാരം നൽകണം.
പരന്പരാഗത കരകൗശല വ്യവസായങ്ങളുടെ വികസനം, തൊഴിൽ, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമാക്കി കൊല്ലത്ത് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിസൈൻ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ ധനസഹായവും തേടിയിട്ടുണ്ട്.
കേരളത്തോടു വിവേചനം കാണിക്കില്ല: മന്ത്രി ഗഡ്കരി
12:39 AM Jun 16, 2019 | Deepika.com