ന്യൂഡൽഹി: ഒരു മതവിഭാഗത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതവിഭാഗത്തിന്റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ഈ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യവുമായി അതിനു ബന്ധമില്ലെന്നു ഡൽഹി കേരള ഹൗസിലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രൈസ്തവ മെത്രാന്റെ അംശവടിയെ അപമാനിക്കുന്ന കാർട്ടൂണിനു സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാർഡ് നൽകിയ സംഭവത്തിൽ ആദ്യമായാണു മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയത്. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ നടത്തിയ പ്രസ്താവന അടിവരയിട്ടു ശരിവയ്ക്കാൻ മുഖ്യമന്ത്രി മടിച്ചില്ല. ഒരു പടികൂടി കടന്ന്, ഒരു മതവിഭാഗത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും അതിനെ ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും പിണറായി ഓർമിപ്പിച്ചു.
ഒരു വിഭാഗത്തെ അപമാനിക്കാൻ സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാരിന് അങ്ങനെയൊരു ഉദ്ദേശ്യമില്ല. ഒരു മതവിഭാഗത്തെ ആ വിഭാഗത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നതും അപമാനിക്കുന്നതും ശരിയല്ല. അതു സർക്കാരിന്റെ പേരിലാകുന്പോൾ അംഗീകരിക്കാനാകില്ല.
ഏതു മതവിഭാഗത്തിനായാലും അവരുടേതായ പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. അനാവശ്യമായി സർക്കാരിനെ ഈ പ്രശ്നത്തിൽ ബന്ധപ്പെടുത്തുന്നതാണ് സർക്കാരിന്റെ അവാർഡ് നൽകിയ നടപടി. അതുകൊണ്ടാണ് അക്കാദമിയോട് അതു പരിശോധിക്കണമെന്നു നിർദേശിച്ചത്. സർക്കാർ നേരിട്ട് അവാർഡ് റദ്ദാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
"മീശ' നോവലിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ല. ആവിഷ്കാരസ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. ഒരു കൃതി, ചിത്രം എന്നിവയിലൊക്കെ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടാകണം. പക്ഷേ ഇപ്പോഴത്തെ വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ഏതെങ്കിലും ഒരു മതവിഭാഗത്തെ അവഹേളിക്കാനായി ആ വിഭാഗത്തിന്റെ ചിഹ്നം ഉപയോഗപ്പെടുത്തുന്നതു ശരിയല്ല.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി തീരുമാനം തിരുത്തിയാലും പുതിയ തീരുമാനത്തെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യും. കോടതി തീരുമാനം എന്തായാലും നടപ്പാക്കുകയെന്നതു സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതചിഹ്നത്തെ ഉപയോഗിച്ച് അപമാനിക്കുന്നതു ശരിയല്ല: മുഖ്യമന്ത്രി
12:39 AM Jun 16, 2019 | Deepika.com