ന്യൂഡൽഹി: ചികിത്സാപ്പിഴവിന്റെ പേരിൽ ഡോക്ടർമാരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. പശ്ചിമബംഗാളിൽ ഡോക്ടറെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രസർക്കാരിന്റെ ഇടപെടലും നിർദേശവുമുണ്ടായത്.
ഇതിനിടെ, പശ്ചിമബംഗാളിൽ കൂടിവരുന്ന അക്രമം, ഡോക്ടർമാരുടെ സമരം എന്നിവയിന്മേൽ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി.
അക്രമങ്ങൾ നിയന്ത്രിക്കാനും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനും ഫലപ്രദമായ അന്വേഷണത്തിനും സ്വീകരിച്ച നടപടികൾ കേന്ദ്രത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിശദമായ റിപ്പോർട്ട് നൽകണമെന്നും ആഭ്യന്തരമന്ത്രാലയം ബംഗാളിലെ മമത ബാനർജി സർക്കാരിനോട് നിർദേശിച്ചു.
ബംഗാളിലെ അക്രമസംഭവങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുന്പും സംസ്ഥാനത്തിന് കേന്ദ്രം കത്തയച്ചിരുന്നു. 2016ൽ 509 അക്രമ സംഭവങ്ങളുണ്ടായ സ്ഥാനത്ത് ഈ വർഷം ഇതുവരെ മാത്രം 1035 അക്രമ സംഭവങ്ങളാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. 2016ൽ 36 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം 96 പേരും ഈ വർഷം ഇതുവരെ 26 പേരും വിവിധ അക്രമങ്ങളിൽ കൊല്ലപ്പെട്ടതായും കേന്ദ്രം പറയുന്നു.
പശ്ചിമബംഗാളിലെ ഡോക്ടർമാരുടെ സമരത്തിലേക്കു നയിച്ച സംഭവങ്ങളിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ചൂണ്ടിക്കാട്ടി.
ബംഗാളിലെ ഡോക്ടർമാരുടെ സമരം രാജ്യമാകെ ബാധിച്ചത് ആശങ്കാജനമാണെന്നും മന്ത്രി സംസ്ഥാന സർക്കാരിനയച്ച കത്തിൽ പറയുന്നു. ഡോക്ടർമാക്കെതിരേയുള്ള അക്രമസംഭവങ്ങളെ കർശനമായി നേരിടണം. ഇക്കാര്യത്തിൽ നിയമപാലകരുടെ ഭാഗത്തുനിന്നു വീഴ്ച പാടില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നു കേന്ദ്രം
12:39 AM Jun 16, 2019 | Deepika.com