ബംഗളൂരു: ബിജെപി പാളയത്തിലേക്കു പോയ രണ്ടുപേരെ മന്ത്രിസഭയിലുൾപ്പെടുത്തി കർണാടകയിലെ പ്രതിസന്ധിയിൽ നിന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തത്കാലം തലയൂരി.
പതിമ്മൂന്നു മാസം പ്രായമുള്ള മന്ത്രിസഭയുടെ നിലനിൽപ്പ് എന്ന ഒറ്റലക്ഷ്യത്തിലും ജനതാദളും മുഖ്യസഖ്യകക്ഷിയായ കോൺഗ്രസും വിട്ടുവീഴ്ചചെയ്തതോടെയാണ് കെപിജെപി അംഗം ആർ.ശങ്കർ, എച്ച്. നാഗേഷ് എന്നിവർ മന്ത്രിസഭയിലെത്തിയത്. കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിനുള്ള പിന്തുണ ഏതാനുംമാസം മുന്പ് പിൻവലിച്ച് ബിജെപിയോടൊപ്പം നീങ്ങിയ ഇരുവർക്കും മന്ത്രിസ്ഥാനം ഉറപ്പായതോടെ മനംമാറ്റം ഉണ്ടായി.
ഇതു മാത്രമല്ല, ആർ. ശങ്കർ സ്വന്തം പാർട്ടിയായ കെപിജെപിയെ കോൺഗ്രസിൽ ലയിപ്പിക്കുകകൂടി ചെയ്തു. രണ്ടു പേർകൂടി സർക്കാരിന്റെ ഭാഗമായതോടെ 224 അംഗ സഭയിൽ ഭരണകക്ഷിക്ക് സ്പീക്കറെക്കൂടാതെ 118 അംഗങ്ങളുടെ പിന്തുണയായി (കോൺഗ്രസ്-78, ജനതാദൾ (എസ്) 37, ബിഎസ്പി-1, സ്വതന്ത്രർ 2). പ്രതിപക്ഷമായ ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്.
രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ വാജുഭായി വാല പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭാ പ്രവേശനത്തിനു മുന്പ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയെ ആർ. ശങ്കർ സന്ദർശിച്ചിരുന്നു.
ഭരണം നിലനിർത്താൻ രണ്ടു പേരെ മന്ത്രിമാരാക്കി കുമാരസ്വാമി
01:30 AM Jun 15, 2019 | Deepika.com