ന്യൂഡൽഹി: പുതിയ പതിനേഴാം ലോക്സഭയുടെ തിങ്കളാഴ്ച തുടങ്ങുന്ന ആദ്യ സമ്മേളനത്തിനു മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ ഞായറാഴ്ച സർവകക്ഷി സമ്മേളനം വിളിച്ചു. പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എൻഡിഎ, യുപിഎ, സംയുക്ത പ്രതിപക്ഷ നേതാക്കളുടെ പ്രത്യേക യോഗങ്ങളും ഞായറാഴ്ച ചേരും.
പ്രോട്ടെം സ്പീക്കർ ഡോ. വീരേന്ദ്രകുമാറിനു പുറമേ പുതിയ എംപിമാർക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ്, ബ്രിജ്ഭൂഷണ് ശരണ്‍ സിംഗ്, ഭർതൃഹരി മെഹ്താബ് എന്നിവരെ കൂടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.
പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. പ്രതിപക്ഷ നേതൃപദവിക്കു സാങ്കേതികമായി മൂന്നു എംപിമാരുടെ കുറവുള്ള കോണ്‍ഗ്രസിന് ഇത്തവണയും ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക പദവി നിഷേധിക്കാനാണു നീക്കം.
വ്യാഴാഴ്ചയാണു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുക. എൻഡിഎ സർക്കാരിന്റെ നയസമീപനങ്ങളും പുതിയ പദ്ധതികളും രാഷ്ട്രപതി പ്രഖ്യാപിക്കും. 24 മുതൽ ഇരുസഭകളിലും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ ചർച്ച തുടങ്ങും. പിന്നീടാകും നിയമനിർമാണ നടപടികൾ.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 545 അംഗ ലോക്സഭയിൽ 353 പേർ ഉണ്ടെങ്കിലും 245 അംഗ രാജ്യസഭയിൽ 102 അംഗങ്ങൾ മാത്രമേ ഉള്ളൂ. ഈ പശ്ചാത്തലത്തിൽ മുത്തലാഖ്, ആധാർ നിയമഭേദഗതി, മെഡിക്കൽ കൗണ്‍സിൽ ഭേദഗതി, കോളജ് അധ്യാപക നിയമന സംവരണ ഭേദഗതി അടക്കമുള്ള സുപ്രധാന ബില്ലുകൾ രാജ്യസഭയിൽ കൂടി പാസാക്കുന്നതിന് പ്രതിപക്ഷ സഹകരണം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യർഥിക്കാനാണു കേന്ദ്രസർക്കാർ പതിവുള്ള സർവകക്ഷി നേതാക്കളുടെ യോഗം വിളിച്ചത്.
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച സർവകക്ഷി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും.
സമ്മേളനത്തിനു മുന്നോടിയായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, തുടങ്ങിയവരുമായി പാർലമെന്ററികാര്യ മന്ത്രി ചർച്ച നടത്തിയിരുന്നു. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി സഹമന്ത്രി വി. മുരളീധരനും കൂടിക്കാഴ്ച നടത്തി.
ഇതിനിടെ ഗുജറാത്തിൽ ഒഴിവുള്ള രണ്ടു രാജ്യസഭാ സീറ്റുകളിലേക്കു വെവ്വേറെ തെരഞ്ഞെടുപ്പു നടത്താനുള്ള ശ്രമത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.
ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയുള്ള കീഴ്വഴക്കം ലംഘിക്കാനുള്ള നീക്കം ഭരണഘടനയെ പരിഹാസ്യമാക്കുമെന്നു എഐസിസി വക്താവ് മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. അത്തരം നീക്കം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഉറപ്പുനൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒഴിവുള്ള രണ്ടു സീറ്റുകളിലേക്കു പതിവു പോലെ ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തിയാൽ ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ സ്ഥാനാർഥികളെ ജയിപ്പിക്കാനാകും.
ജോർജ് കള്ളിവയലിൽ
ഞായറാഴ്ച സർവകക്ഷി സമ്മേളനം
02:08 AM Jun 14, 2019 | Deepika.com