ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ ജയ്ഷ് ഇ മുഹമ്മദ് ഭീകരരുടെ ആക്രമണത്തിൽ അഞ്ചു സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മൂന്നു ജവാന്മാർക്കു പരിക്കേറ്റു. സുരക്ഷാസൈനികർ നടത്തിയ തിരിച്ചടിയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഖാൻബാൾ-പഗൽഗാം റോഡിൽ ബൈക്കിലെത്തിയ രണ്ടു ഭീകരർ സിആർപിഎഫ് സംഘത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നാലു സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ആക്രമണം നടന്ന സ്ഥലത്ത് സിആർപിഎഫ് 116-ാം ബറ്റാലിയന്റെ ബ്രാവോ കന്പനിയെയും സംസ്ഥാന പോലീസ് സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു. സുരക്ഷാസൈനികർക്കു നേർക്ക് ഭീകരർ തുരുതുരാ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രണ്ടാമത്തെയാൾ രക്ഷപ്പെട്ടു.
അനന്ത്നാഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ അർഷദ് അഹമ്മദിന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. അൽ-ഉമർ മുജാഹിദ്ദീൻ എന്ന നിഷ്ക്രിയ ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെങ്കിലും ജയ്ഷ്-ഇ-മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് സൈന്യം അറിയിച്ചു.
കാഷ്മീരിൽ ഭീകരാക്രമണം; അഞ്ചു സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു
12:46 AM Jun 13, 2019 | Deepika.com