ന്യൂഡൽഹി: ബാങ്കുകളും മൊബൈൽ കന്പനികളും മറ്റും നടത്തുന്ന ആധാർ ദുരുപയോഗം തടയുന്നതിനു ലക്ഷ്യമിട്ടു പുതിയ നിയമ ഭേദഗതി ബിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മെഡിക്കൽ കൗണ്‍സിൽ ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ഹോമിയോപ്പതി സെൻട്രൽ കൗണ്‍സിൽ ഭേദഗതി ബില്ലും ഡെന്റൽ കൗണ്‍സിൽ ഭേദഗതി ബില്ലും പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനും തീരുമാനമെടുത്തു.
ബാങ്ക് അക്കൗണ്ടു തുറക്കാനും മൊബൈൽ സേവനങ്ങൾക്കും സ്വന്തം ഇഷ്ടപ്രകാരമല്ലാതെ നിർബന്ധിച്ച് ആധാർ നന്പർ വാങ്ങാൻ കഴിയില്ലെന്ന് നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
തിരിച്ചറിയൽ രേഖയായി ആധാർ നന്പർ നൽകാൻ നിർബന്ധിക്കുന്നതു തടഞ്ഞ് കഴിഞ്ഞ മാർച്ചിൽ ഇറക്കിയ ഓർഡിനൻസിന് പകരമാണ് ബിൽ കൊണ്ടുവരുന്നത്. പുതിയ ബിൽ തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം ഏഴിൽ നിന്നു പന്ത്രണ്ടിലേക്ക് ഉയർത്തുന്നതിനും കൗണ്‍സിലിന്റെ കാലാവധി രണ്ടു വർഷത്തേക്കു നീട്ടാനും വ്യവസ്ഥ ചെയ്യുന്നതാണു പുതിയ ബിൽ. ഇതിനായി നേരത്തെ ഇറക്കിയ ഓർഡിനൻസിനു പകരമാണ് ബിൽ. ഒൗദ്യോഗിക വസതികളിൽ കാലാവധി കഴിഞ്ഞും തുടരുന്നവരെ ഒഴിപ്പിക്കുന്നതിനു നിലവിലുള്ള നിയമം കർക്കശമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനാവശ്യമായ ഭേദഗതികളോടെയുള്ള ബില്ലും പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
ആധാർ ദുരുപയോഗം തടയാൻ നിയമ ഭേദഗതി ബില്ലിനു തീരുമാനം
12:46 AM Jun 13, 2019 | Deepika.com