ന്യൂഡൽഹി: സർവകലാശാലകളിലെയും സർക്കാർ കോളജുകളിലെയും അധ്യാപക നിയമനത്തിലെ പട്ടികജാതി, വർഗ, പിന്നോക്ക സംവരണം സംബന്ധിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ബിൽ കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചു. ’സെൻട്രൽ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റിസർവേഷൻ ഇൻ ടീച്ചേഴ്സ് കേഡർ ബിൽ’ തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലും തുടർന്നു നടന്ന സന്പൂർണ മന്ത്രിസഭാ യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള മന്ത്രിമാരെല്ലാം യോഗത്തിൽ പങ്കെടുത്തു.
കോളജിനെ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം നൽകുന്ന മുൻ വ്യവസ്ഥ പുനഃസ്ഥാപിക്കാനാണു പുതിയ ബിൽ ലക്ഷ്യമിടുന്നത്. ഒപ്പം സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കാർക്കു 10 ശതമാനം സംവരണവും നൽകും. കേന്ദ്ര ഫണ്ട് സ്വീകരിക്കുന്ന സർവകലാശാലകളിലെയും കോളജുകളിലെയും ഏഴായിരത്തോളം ഒഴിവുകൾ ഇതിലൂടെ നികത്താൻ കഴിയുമെന്നു മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ഡേക്കർ അറിയിച്ചു.
സർവകലാശാലകളിലും സർക്കാർ കോളജുകളിലും എസ്സി, എസ്ടി, പിന്നോക്ക വിഭാഗങ്ങൾക്കു സംവരണത്തിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിന് ഓരോ പഠന വിഭാഗങ്ങളെയും (ഡിപ്പാർട്ടുമെന്റുകൾ) പ്രത്യേകമായെടുത്തു വേണമെന്ന് 2017ലാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരേ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതി ശരിവച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ സംവരണ സീറ്റുകളിൽ 50 ശതമാനം നഷ്ടമാവുമെന്ന് ആരോപണം ഉയർന്നിരുന്നു.
സംവരണത്തിനായി കോളജുകളെ ഒറ്റ യൂണിറ്റായി കണക്കാക്കണമെന്ന യുജിസി വിജ്ഞാപനത്തിലെ വ്യവസ്ഥകൾ തുല്യതയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി റദ്ദാക്കിയത്. സുപ്രീംകോടതിയും അംഗീകരിച്ചതോടെ സംവരണ വിഭാഗങ്ങൾ പ്രതിഷേധം ഉയർത്തി.
ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവിനെ മറികടക്കാനുള്ള സർക്കാർ നീക്കം.
അധ്യാപക നിയമനത്തിലെ സംവരണം: കോടതി ഉത്തരവ് മറികടക്കാൻ ബിൽ കൊണ്ടുവരും
12:38 AM Jun 13, 2019 | Deepika.com