ബംഗളൂരു: രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 ജൂലൈ 15 ന് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ചെയർമാൻ കെ. ശിവൻ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സെപ്റ്റംബർ ആറിനോ ഏഴിനോ പേടകം ലാൻഡ് ചെയ്യും. ജിഎസ്എൽവി എകെ-ത്രി റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരികോട്ടയിൽനിന്ന് 15ന് പുലർച്ചെ 2.51ന് വിക്ഷേപണം നടത്താനാണു പദ്ധതി.
ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രഗ്യാൻ) എന്നിങ്ങനെ മൂന്നു ഘട്ടമുള്ള പേടകത്തിന് 3.8 ടൺ ഭാരമുണ്ട്. ചന്ദ്രയാൻ-2 പേടകത്തിന് 603 കോടി രൂപയും ജിഎസ്എൽവി എംകെ മൂന്ന് വിക്ഷേപണവാഹനത്തിന് 375 കോടി രൂപയുമാണ് ചെലവ്. ചന്ദ്രോപരിതലത്തിനെപ്പറ്റിയുള്ള പഠനങ്ങളാണ് ചന്ദ്രയാൻ-2 നടത്തുക.
പത്തുവർഷം മുന്പ് വിക്ഷേപിച്ച ചന്ദ്രയാൻ-1 ൽ 11 പേ ലേഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഇന്ത്യയുടെ അഞ്ചും യൂറോപ്പിന്റെ മൂന്നും യുഎസിന്റെ രണ്ടും ബൾഗേറിയയുടെ ഒന്നും ഉപഗ്രഹമുണ്ടായിരുന്നു.
ചന്ദ്രയാൻ 2 ജൂലൈ 15 ന് വിക്ഷേപിക്കും
12:38 AM Jun 13, 2019 | Deepika.com