അഹമ്മദാബാദ്: ജെറ്റ് എയർവേസ് വിമാനത്തിനുള്ളിൽ വിമാനം റാഞ്ചുമെന്ന് ഭീഷണിക്കുറിപ്പെഴുതിയ വ്യവസായിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി.
മുംബൈ വ്യവസായിയായ ബിർജു സല്ലയെയാണു ശിക്ഷിച്ചത്. സല്ല അഞ്ചു കോടി രൂപ പിഴയൊടുക്കണമെന്നും ഈ തുക വിമാനത്തിലെ ജീവനക്കാർക്കും യാത്രക്കാർക്കും നൽകണമെന്നും കോടതി ഉത്തരവിട്ടു. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽനിന്നു ഡൽഹിയിലേക്ക് പറന്ന ജെറ്റ് എയർവേസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന സല്ല ടിഷ്യു പേപ്പറിൽ, ഇംഗ്ലീഷിലും ഉറദുവിലും വിമാനം റാഞ്ചുമെന്നെഴുതിയ ശേഷം വിമാനത്തിനുള്ളിലെ ടിഷ്യു പേപ്പർ ബോക്സിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടയുടനേ വിമാനം അടിയന്തരമായി അഹമ്മദാബാദിൽ ഇറക്കി. തുടർന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൽ ബിർജു സല്ല കുറ്റക്കാരനെന്നു കണ്ടെത്തുകയയായിരുന്നു.
ജെറ്റ് എയർവേസിന്റെ ഡൽഹിയിലെ ഓഫീസ് പൂട്ടിച്ച് അവിടത്തെ ജീവനക്കാരിയായ തന്റെ കാമുകിയെ മുംബൈയിലേക്ക് തിരിച്ചെത്തിക്കാനാണ് ഭീഷണിക്കുറിപ്പെഴുതിയതെന്നായിരുന്നു ബിർജു സല്ലയുടെ കുറ്റസമ്മതം. കേസിനെത്തുടർന്ന് ബ്രിജി സല്ലയ്യക്ക് വിമാന യാത്ര ചെയ്യുന്നതിന് വ്യോമയാന മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.
വിമാനം റാഞ്ചുമെന്നു ഭീഷണിക്കുറിപ്പെഴുതിയ വ്യവസായിക്ക് ജീവപര്യന്തം തടവ്
12:17 AM Jun 12, 2019 | Deepika.com