പത്താൻകോട്ട്(പഞ്ചാബ്): രാജ്യമനഃസാക്ഷിയെ നടുക്കിയ കഠുവ കൂട്ടമാനഭംഗക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷ.
പ്രതികൾ ഒരുലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും പഞ്ചാബിലെ പത്താൻകോട്ട് ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഉത്തരവിട്ടു. മറ്റു മൂന്നു പ്രതികൾക്ക് അഞ്ചു വർഷത്തെ തടവും അന്പതിനായിരം രൂപ പിഴയും വിധിച്ചു. സംശയത്തിന്റെ ആനുകൂല്യം നൽകി ഒരു പ്രതിയെ വിട്ടയച്ചു. ജമ്മു കാഷ്മീരിലെ കഠുവയിൽ 2018 ജനുവരി പത്തിനു കാണാതായ ബക്കർവാൽ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയുടെ മൃതദേഹം ഏഴു ദിവസത്തിനു ശേഷമാണു കണ്ടെത്തിയത്.
ബാലികയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നൽകിയശേഷം പ്രതികൾ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയെ തടങ്കലിൽ പാർപ്പിച്ച ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനായ സാഞ്ജി റാം, പർവേഷ്കുമാർ, സ്പെഷൽ പോലീസ് ഓഫീസർ ദീപക് ഖജൂരിയ എന്നിവർക്കാണു ജീവപര്യന്തം ശിക്ഷ. പോലീസ് സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, സ്പെഷൽ പോലീസ് ഓഫീസർ സുരേന്ദർ വർമ, ഹെഡ് കോണ്സ്റ്റബിൾ തിലക് രാജ് എന്നിവർക്കാണ് അഞ്ചുവർഷം തടവ്. സാഞ്ജി റാമിന്റെ മകൻ വിശാൽ ജൻഗോത്രയെയാണു തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. സാഞ്ജി റാമിൽനിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നതാണു പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള കുറ്റം.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണു കേസിന്റെ വിചാരണ പത്താൻകോട്ടിലേക്കു മാറ്റിയത്. വിചാരണ വേഗത്തിലാക്കാനും പരമോന്നത കോടതി നിർദേശിച്ചിരുന്നു.
വിധി പ്രസ്താവിച്ച ഇന്നലെയും പത്താൻകോട്ട് കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മാധ്യമപ്രവർത്തകരുൾപ്പെടെ നൂറുകണക്കിനാളുകൾ രാവിലെതന്നെ കോടതി വളപ്പിലെത്തിയിരുന്നു.
പ്രതികളെ പാർപ്പിച്ചിരിക്കുന്നതു പഞ്ചാബിലെ ഗുർദാസ്പുർ ജയിലിലാണ്. ബക്കർവാൾ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ച് ഈ വിഭാഗത്തെ ഭയപ്പെടുത്തി പ്രദേശത്തുനിന്ന് ഓടിക്കുന്നതിനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണു പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
വിധി പരിശോധിച്ചശേഷം അപ്പീലിനു പോകണമോയെന്നു തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകരായ ജെ.കെ. ചോപ്ര, എസ്.എസ്. ബസ്റ, ഹർമിന്ദർ സിംഗ്, ഭൂപീന്ദർ സിംഗ് എന്നിവർ അറിയിച്ചു. പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാണു കോടതിയോട് അഭ്യർഥിച്ചിരുന്നതെന്നും അഭിഭാഷകർ വ്യക്തമാക്കി. ദൗത്യത്തിൽ 99 ശതമാനം വിജയിച്ചുവെന്നും പത്രക്കുറിപ്പിൽ അവർ അവകാശപ്പെട്ടു.
പ്രതികൾക്കു വധശിക്ഷയാണു പ്രതീക്ഷിച്ചിരുന്നതെന്നും കാഷ്മീർ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് 15 പേജുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചത്. ജൂൺ ആദ്യവാരം വിചാരണ തുടങ്ങി.
കഠുവയിലെ കൊടുംക്രൂരത: മൂന്നു പ്രതികൾക്ക് ജീവപര്യന്തം
01:07 AM Jun 11, 2019 | Deepika.com