ന്യൂഡൽഹി: ക്രമാതീതമായി ഉയരുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനു വിമാന കന്പനികളുടെ യോഗം കേന്ദ്രം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനത്തിനായി ബന്ധപ്പെട്ട ഏജൻസികളുടെ യോഗവും തിരുവനന്തപുരത്തു ചേരും. കേന്ദ്ര സിവിൽ വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോള കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
വിമാന നിരക്ക് വർധന സംബന്ധിച്ച് കേന്ദ്ര ഏവിയേഷൻ സെക്രട്ടറിയാണു യോഗം വിളിക്കുക. വിമാനത്താവളങ്ങളുടെ വികസനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജൻസികളുടെ യോഗം തിരുവനന്തപുരത്തു ചേരും. സംസ്ഥാനത്തെ എല്ലാ വിമാനത്താവങ്ങളുടെയും സമഗ്ര വികസനവും അത്യാധുനിക അടിസ്ഥാന സൗകര്യ വികസനവുമാണു ലക്ഷ്യം. പ്രധാന വിമാന ഹബ്ബായി സംസ്ഥാനത്തെ വികസിപ്പിക്കുകയും ഏവിയേഷൻ വ്യവസായത്തിന്റെ സാധ്യതകൾ വർധിപ്പിക്കാനുമാണു ശ്രമം.
കൂടുതൽ വിമാന സർവീസുകൾ അനുവദിക്കുന്ന കാര്യം വിമാന കന്പനികളുടെ എംപാനൽ മീറ്റിംഗിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയെ കേന്ദ്ര ഏവിയേഷൻ സെക്രട്ടറി അറിയിച്ചു. എയർ ഇന്ത്യയുടെ കൂടുതൽ സർവീസും ബജറ്റ് ഫ്ളൈറ്റുകളുടെ സർവീസും ലഭിക്കുന്നതിനും ഇടപെടലുണ്ട ാകും. കുത്തനെ ഉയരുന്ന യാത്രാ നിരക്കാണു പ്രവാസികൾ നേരിടുന്ന പ്രശ്നം. ഓണം, ക്രിസ്മസ്, ഈദ് എന്നീ ഉത്സവ സീസണുകളിൽ ഡൊമസ്റ്റിക്, ഇന്റർനാഷണൽ സർവീസുകളുടെ നിരക്കുകൾ കുത്തനെ ഉയർന്നിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതു പരിശോധിക്കുമെന്നു വ്യോമയാന സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യേകം ചർച്ച ചെയ്തു.
കണ്ണൂരിൽ നിന്നു വിദേശത്തേക്ക് അടക്കം കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊളംബോ, കൊലാലന്പൂർ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കണ്ണൂരിലേക്കു സർവീസ് നടത്തുന്നതിന് എയർലൈനുകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെ ന്നു മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തു നിന്നു ജപ്പാനിലേക്കു നേരിട്ട് വിമാന സർവീസ് തുടങ്ങുക, നിർത്തലാക്കിയ കോഴിക്കോട് -ഹൈദരാബാദ് സർവീസ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.
പുതിയ സർവീസുകൾ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടും നടപടി വേഗത്തിലാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ് ബ്രിട്ടാസ്, കണ്ണൂർ എയർപോർട്ട് സ്പെഷൽ ഓഫീസർ എ.കെ. വിജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
എയർലൈനുകളുടെ യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി
12:18 AM Jun 10, 2019 | Deepika.com