ന്യൂഡൽഹി: സർക്കാരിനെ അറിയിക്കാതെ സർക്കാരിതര സന്നദ്ധ സംഘടനകൾ (എൻജിഒ) തങ്ങളുടെ ഭാരവാഹികളെ മാറ്റിയാൽ നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തരമന്ത്രിയായി അമിത്ഷാ ചുമതലയേറ്റ ഉടനെയാണ് രാജ്യത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കു കൂച്ചുവിലങ്ങിട്ട് ഉത്തരവിറങ്ങിയത്. 2018 ജൂണിൽ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് വിദേശസഹായം നേടുന്ന സർക്കാരിതര സംഘടനകളെ നിരന്തരം നിരീക്ഷിക്കുന്നതിനായി ഓണ്‍ലൈൻ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
സന്നദ്ധ സംഘടനകൾ ഭാരവാഹികളെയും വിവിധ ഓഫീസ് ചുമതലയിലുള്ളവരെയും മാറ്റുന്പോൾ ഒരുമാസത്തിനകം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. വിദേശ സഹായം സ്വീകരിക്കാൻ യോഗ്യതയുള്ള ഫോറിൻ കോണ്ട്രിബ്യൂഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എൻജിഒകളാണ് ഭാരവാഹികളിൽ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്പോൾ ഓണ്‍ലൈനായി ഇനിമുതൽ അപേക്ഷ നൽകേണ്ടത്. മുൻപും ഈ ചട്ടം നിലവിലുണ്ടായിരുന്നെങ്കിലും പലരും പാലിക്കാതിരുന്നതിനെത്തുടർന്നാണ് ഉത്തരവിറക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
ചില സംഘടനകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെയും ഓണ്‍ലൈനിൽ അപേക്ഷ നൽകാതെയും ഭാരവാഹികളെ മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ സംഘടനകളും ഓണ്‍ലൈനിൽ ഭാരവാഹികളുടെയും മറ്റും മാറ്റങ്ങൾ സമർപ്പിക്കണം. അല്ലാത്തപക്ഷം എഫ്സിആർഎ നിയമപ്രകാരം നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ, ഉത്തരവിലെ വ്യവസ്ഥകൾ പുതിയതായി ഇറക്കിയതല്ലെന്നും 2010ലെ ഫോറിൻ കോണ്ട്രിബ്യൂഷൻ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി കർശന നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണെന്നുമാണ് ആഭ്യന്ത്രര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. അനധികൃതമായി സംഭാവന സ്വീകരിക്കുന്നു എന്ന ആരോപണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.
ഗ്രീൻ പീസ് അടക്കം 4,800 എൻജിഒകൾക്ക് വിദേശസഹായം സ്വീകരിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. വാർഷിക റിട്ടേണ്‍ സമർപ്പിക്കാത്തതിനെ തുടർന്ന് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രാലയം വിശദീകരിച്ചത്.
2016ൽ തന്നെ രാജ്യവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് 25 സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന എണ്ണം ആ വർഷം 33,158ൽ നിന്ന് 20,000 ആയി ചുരുങ്ങിയിരുന്നു. നിലവിൽ വിദേശസഹായം സ്വീകരിച്ചു പ്രവർത്തിക്കാവുന്ന സന്നദ്ധ സംഘടനകളുടെ എണ്ണം 12,000 മാത്രമാണ്. ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, സഞ്ജയ് ഗാന്ധി മെമ്മാേറിയൽ ട്രസ്റ്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലയോള കോളജ് സൊസൈറ്റി ചെന്നൈ എന്നിവയാണ് ലൈസൻസ് റദ്ദാക്കപ്പെട്ട സംഘടനകളിൽ ചിലത്. വിദേശഫണ്ട് സ്വീകരിക്കാനുള്ള 11,319 എൻജിഒകളുടെ എഫ്ആർഎ ലൈസൻസും നേരത്തേ റദ്ദാക്കിയിരുന്നു.
എൻജിഒകൾക്കു കൂച്ചുവിലങ്ങിട്ട് അമിത് ഷാ
02:12 AM Jun 09, 2019 | Deepika.com