ന്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് എസ്. സുധാകർ റെഡ്ഡി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത മാസം ചേരുന്ന സിപിഐ ദേശീയ കൗണ്‍സിൽ യോഗത്തിൽ അടുത്ത ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനമെടുക്കും.
കേരളത്തിൽനിന്നുള്ള രാജ്യസഭാംഗം ബിനോയ് വിശ്വത്തെ കേരള ഘടകം സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചേക്കുമെന്നാണു വിവരം. അതുൽ കുമാർ അജ്ഞാൻ, അമർജിത് കൗർ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് രണ്ടു പേർ. കേരള ഘടകത്തിന്റെ നിലപാട് തന്നെയാകും ഇക്കാര്യത്തിൽ നിർണായകമാവുക. ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും തുടരുന്ന സുധാകർ റെഡ്ഡിക്ക് 2021 ഏപ്രിൽ വരെ കാലാവധിയുണ്ട്. രണ്ടു വർഷം കൂടി സുധാകർ റെഡി തന്നെ തുടരുകയും വർക്കിംഗ് സെക്രട്ടറിയെ നിയോഗിച്ച് പ്രവർത്തനം സജീവമാക്കുകയും ചെയ്യുകയെന്ന ഫോർമുലയും പരിഗണനയിലുണ്ട്.
സുധാകർ റെഡ്ഡി കഴിഞ്ഞാൽ ഡി. രാജയാണ് ദേശീയ നേതൃത്വത്തിലെ മുതിർന്ന അംഗം. പ്രതിപക്ഷ പാർട്ടി നേതാക്കളുമായുള്ള രാജയുടെ ബന്ധവും അനുകൂല ഘടകമാണ്. എന്നാൽ രാജയോട് കേരള ഘടകത്തിന് തത്പര്യമില്ല. കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിൽ തന്നെ രാജയുടെ പേര് ഉയർന്നിരുന്നെങ്കിലും കേരളാ ഘടകത്തിന്റെ എതിർപ്പിലാണ് നടക്കാതെ പോയത്. സുധാകർ റെഡ്ഡിക്കാണ് കേരളാ ഘടകത്തിന്റെ പിന്തുണ ലഭിച്ചത്.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി, ദേശീയ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് പാർട്ടി ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചത്. ഇരു യോഗങ്ങളും സുധാകർ റെഡ്ഡിയോട് തുടരാൻ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശങ്ങൾ മൂലം തന്റെ ചുമതല കൃത്യമായി നിറവേറ്റാൻ സാധിക്കുന്നില്ലെന്നു ചൂണ്ടികാട്ടി അദ്ദേഹം തീരുമാനത്തിൽ ഉറച്ചു നിന്നു. അടുത്ത മാസം ചേരുന്ന ദേശീയ കൗണ്‍സിൽ യോഗം അന്തിമ തീരുമാനമെടുക്കും. റെഡ്ഡി
സിപിഐ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിയാൻ തയാറെന്ന് സുധാകർ
12:03 AM Jun 05, 2019 | Deepika.com