ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റ അജിത് ഡോവിലിന് കാബിനറ്റ് പദവി. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി രുന്ന ഡോവൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നൽകിയ നിർണായക ഇടപെടലുകളും സംഭാവനകളും കണക്കിലെടുത്താണ് ഇത്തവണ കാബിനറ്റ് പദവി നൽകിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ ഇന്നലെ വീണ്ടും ചുമതലയേറ്റു. അഞ്ചു വർഷത്തേക്കാണു നിയമനം.
റിട്ട. ഐപിഎസ് ഉദ്യോഗ സ്ഥനായ അജിത് ഡോവൽ നേരത്തെ ഇന്റലിജന്റ്സ് ബ്യൂറോ തലവൻ ആയിരുന്നു. 2016ൽ ഉറി ആക്രമണം ഉണ്ടായതിന്റെ തൊട്ടു പിന്നാലെ മിന്നലാക്രമണം നടത്തിയത് ഡോവലിന്റെ നിർദേശപ്രകാരമായിരുന്നു. പിന്നീട് പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്താനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയതും ഡോവലിന്റെ നേതൃത്വത്തിലാണ്.
കീർത്തി ചക്ര പുരസ്കാരം നേടിയ ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവൽ.
1968 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാർ ഡോവൽ കേരളത്തിൽ തന്നെയാണ് പോലീസ് ജീവിതത്തിന് തുടക്കം കുറിച്ചത്. 1971ലെ തലശേരി കലാപം അമർച്ച ചെയ്യൻ അന്നു കെ. കരുണാകരൻ എസ്പി ആയി നിയമിച്ചത് അജിത് ഡോവലിനെ ആയിരുന്നു.
അജിത് ഡോവലിന് കാബിനറ്റ് പദവി
12:28 AM Jun 04, 2019 | Deepika.com