പാറ്റ്ന: ഒരു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത ബിജെപിക്ക് ബിഹാറിൽ നിതീഷ്കുമാറിന്റെ തിരിച്ചടി. എട്ടു ജെഡി-യു മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച മുഖ്യമന്ത്രി നിതീഷ്കുമാർ ബിജെപി, എൽജെപി കക്ഷികളിൽനിന്ന് ആരെയും മന്ത്രിയാക്കിയില്ല. ബിജെപിക്കായി ഒരു സ്ഥാനം നീക്കിവച്ചിട്ടുണ്ടെന്നു നിതീഷ്കുമാർ പറഞ്ഞു. മന്ത്രിയെ നിയമിക്കണമോയെന്നു ബിജെപി നേതൃത്വം തീരുമാനിക്കുമെന്നു ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിയും പങ്കെടുത്തിരുന്നു.
കേന്ദ്രത്തിൽ ഒരു മന്ത്രിസ്ഥാനം മാത്രം നല്കിയതിൽ പ്രതിഷേധിച്ച് ജെഡി-യു മന്ത്രിസഭയിൽ ചേർന്നിരുന്നില്ല. ഭാവിയിലും കേന്ദ്രമന്ത്രിസഭയിൽ ചേരില്ലെന്നാണു ജെഡി-യു പറയുന്നത്. ഘടകകക്ഷികൾക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്നാണു ജെഡി-യു നിലപാട്. ബിഹാറിൽ 17 സീറ്റുകളിൽ മത്സരിച്ച ജെഡി-യു 16 സീറ്റുകളിൽ വിജയിച്ചു.
ആറ് അംഗങ്ങളുള്ള എൽജെപിക്കും 16 പേരുള്ള ജെഡി-യുവിനും ഒരു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് അംഗീകരിക്കാൻ നിതീഷ്കുമാർ തയാറായിരുന്നില്ല. ബിഹാറിലെ 40 സീറ്റുകളിൽ 39 എണ്ണം ബിജെപി-ജെഡിയു-എൽജെപി സഖ്യം നേടിയിരുന്നു. ബിജെപിയും എൽജെപിയും മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചു.
നരേന്ദ്ര യാദവ്, ശ്യാം രജക്, അശോക് ചൗധരി, ബീമാ ഭരതി, സഞ്ജയ് ധാ, രാം സേവക് സിംഗ്, നീരജ്കുമാർ, ലക്ഷ്മേശ്വർ റായ് എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ജെഡി-യു മന്ത്രിമാർ. ബിജെപിയുമായി തർക്കങ്ങളില്ലെന്നും ജെഡി-യുവിന്റെ ഒഴിവുകളാണു നികത്തിയതെന്നുമാണു നിതീഷ്കുമാർ പറയുന്നത്.
ജെഡി-യു മന്ത്രിമാരായിരുന്നു ലാലൻ സിംഗ്, ദിനേശ് ചന്ദ്ര യാദവ്, എൽജെപി മന്ത്രി പശുപതികുമാർ പരസ് എന്നിവർ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു ശർമ മുസാഫർപുർ ഷെൽട്ടർ ഹോം കേസിൽ കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. മുൻ ബിഹാർ പിസിസി അധ്യക്ഷനാണ് ഇന്നലെ മന്ത്രിയായി സ്ഥാനമേറ്റ അശോക് ചൗധരി. ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യ സർക്കാരിൽ മന്ത്രിയായിരുന്ന അശോക് ചൗധരി കോൺഗ്രസ് വിട്ട് ജെഡി-യുവിൽ ചേരുകയായിരുന്നു.
ബിജെപിക്കു നിതീഷ്കുമാറിന്റെ മറുപടി; ബിഹാറിൽ എട്ടു പുതിയ ജെഡി-യു മന്ത്രിമാർ
12:15 AM Jun 03, 2019 | Deepika.com