ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രത്തിന്റെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന രാഷ്ട്രപതിഭവന്റെ അങ്കണത്തിൽ മോദിയുൾപ്പെടെ 58 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 25 പേർ കാബിനറ്റ് മന്ത്രിമാരാണ്. 33 സഹമന്ത്രിമാരിൽ ഒൻപതുപേർക്കു സ്വതന്ത്ര ചുമതലയും നൽകി.
വിവിധ രാഷ്ട്രനേതാക്കളെയും നൂറുകണക്കിനു വിഐപികളെയും സാക്ഷിനിർത്തി ഇന്നലെ രാത്രി കൃത്യം ഏഴിന് ചടങ്ങുകൾ തുടങ്ങി. മോദിക്കു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗും അതിനുശേഷം മോദിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പാർട്ടി അധ്യക്ഷനുമായ അമിത് അനിൽചന്ദ്ര ഷായും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽനിന്നുള്ള ഏക പ്രതിനിധിയായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മഹാരാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരൻ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ആരോഗ്യകാരണങ്ങളാൽ മുൻ ധനമന്ത്രി അരുണ് ജയ്റ്റ്ലി മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അമിത് ഷായുടെ കാര്യത്തിൽ അവസാന നിമിഷംവരെ ബിജെപി മൗനം പാലിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജിതേന്ദ്രഭായ് വഘാനി അമിത് ഷായ്ക്ക് ആശംസകൾ അർപ്പിച്ചു ട്വീറ്റ് ചെയ്തതോടെയാണ് അദ്ദേഹം മന്ത്രിസഭയിലുണ്ടെന്ന കാര്യം പുറത്തുവന്നത്.
നിലവിലെ സ്ഥിതിയനുസരിച്ച് രാജ്നാഥ് സിംഗ് ആഭ്യന്തരമന്ത്രിയായി തുടരുമെന്നും അമിത് ഷാ ധനമന്ത്രിയാകുമെന്നുമാണു സൂചന. മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും വകുപ്പുകൾ വ്യക്തമാക്കുക. കഴിഞ്ഞ മന്ത്രിസഭയിലെ മിന്നും താരമായിരുന്ന സുഷമ സ്വരാജ് ഇക്കുറി മന്ത്രിസഭയിലില്ല. സത്യപ്രതിജ്ഞാ വേദിക്കു മുന്നിൽ അതിഥികളുടെ ഇടയിലായിരുന്നു അവർക്കു സ്ഥാനം. മേനക ഗാന്ധിയെയും ഇത്തവണ ഒഴിവാക്കി. പകരം മേനകയെ ഇടക്കാല സ്പീക്കറായി നിശ്ചയിച്ചു.
രാഷ്ട്രപതി രാംനാഥ് കോവി ന്ദ് വേദിയിലേക്കു വന്നതോടെ ദേശീയഗാനം ഉയർന്നു. തുടർന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. സദസിൽനിന്നുയർന്ന ആർപ്പുവിളികൾക്കിടയിൽ ഈശ്വര നാമത്തിലാണ് മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ് എന്നിവരും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപായി നരേന്ദ്ര മോദി ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സ്മൃതികുടീരമായ സധൈവ് അടൽ സമാധിയും സന്ദർശിച്ച് ആദരം അർപ്പിച്ചു.
സെബി മാത്യു
കാബിനറ്റ് മന്ത്രിമാർ -2019
1.നരേന്ദ്രമോദി (പ്രധാനമന്ത്രി)
2.രാജ്നാഥ് സിംഗ്
3.അമിത് ഷാ
4.നിതിൻ ഗഡ്കരി
5. സദാനന്ദ ഗൗഡ
6. നിർമല സീതാരാമൻ
7. രാംവിലാസ് പാസ്വാൻ
8. നരേന്ദ്രസിംഗ് തോമർ
9. രവിശങ്കർ പ്രസാദ്
10. ഹർസിമ്രത് കൗർ ബാദൽ
11. താവർചന്ദർ ഗെലോട്ട്
12. ഡോ. എസ് .ജയശങ്കർ
13. രമേഷ് പൊഖ്രിയാൽ
14. അർജുൻ മുണ്ട
15. സ്മൃതി ഇറാനി
16. ഡോ.ഹർഷവർദ്ധൻ
17. പ്രകാശ് ജാവദേകർ
18. പീയുഷ് ഗോയൽ
19. ധർമ്മേന്ദ്രപ്രധാൻ
20. മുക്താർ അബ്ബാസ് നഖ്വി
21. പ്രഹളാദ് ജോഷി
22. ഡോ. മഹേന്ദ്രനാഥ് പാണ്ടെ
23. അരവിന്ദ് സാവന്ത്
24. ഗിരിരാജ് സിംഗ്
25. ഗജേന്ദ്രസിംഗ് ഷെഖാവത്ത്
സഹമന്ത്രിമാർ (സ്വതന്ത്രചുമതല)
1. സന്തോഷ്കുമാർ ഗംഗ്വാർ
2. റാവു ഇന്ദർജിത്ത് സിംഗ്
3. ശ്രീപദ് യശോനായിക്
4. ഡോ.ജിതേന്ദർസിംഗ്
5. കിരണ് റിജിജു
6. പ്രഹളാദ് സിംഗ് പട്ടേൽ
7. രാജ്കുമാർ സിംഗ്
8. ഹർദീപ് സിംഗ് പുരി
9. മൻസൂഖ് മാണ്ഡവ്യ
സഹമന്ത്രിമാർ
1. ഫഗൻസിംഗ് കുലസ്തെ
2. അശ്വിനികുമാർ ചൗബെ
3. അർജുൻമേഘ്വാൾ
4. ജനറൽ വി.കെ സിംഗ്
5. കൃഷൻ പാൽ
6. ഡി. ആർ. ദാദാറാവു
7. ജി. കൃഷൻ റെഡ്ഢി
8. പുരുഷോത്തം രുപാല
9. രാംദാസ് അത്താവ്ലെ
10. സാധ്വി നിരഞ്ജൻ ജ്യോതി
11. ബാബുൽ സുപ്രിയോ
12. സഞ്ജീവ്കുമാർ ബല്യാൻ
13. ഡി.എസ്. ശ്യാംറാവു
14.അനുരാഗ്സിംഗ് ഠാക്കൂർ
15. എ.എസ്. ചന്ന ബാസപ്പ
16. നിത്യാനന്ദ് റായി
17. രത്തൻലാൽ കഠാരിയ
18. വി. മുരളീധരൻ
19. രേണുകാസിംഗ് സരൂദ
20. സോം പ്രകാശ്
21. രാമേശ്വർ തേലി
22. പ്രതാപ് സിംഗ് സാരംഗി
23. കൈലാഷ് ചൗധരി
24. ദേബശ്രീ ചൗധരി
മോടിയിൽ നരേന്ദ്ര മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
02:13 AM May 31, 2019 | Deepika.com