ന്യൂഡൽഹി: പാർട്ടിയിലെ അന്തിമവാക്കായിരുന്ന അമിത്ഷാ സർക്കാരിൽ അന്തിമവാക്കായിരുന്ന നരേന്ദ്രമോദിക്കൊപ്പം ഇനി ഭരണകേന്ദ്രത്തിൽ. ഗുജറാത്ത് രാഷ്ട്രീയത്തിൽ മോദി ഒന്നുമല്ലാതിരുന്ന കാലത്തു തന്നെ കൂടെ കൂടിയതാണ് അമിത്ഷാ. പിന്നീടിങ്ങോട്ട് പ്രതിസന്ധി ഘട്ടങ്ങളിലും വിജയാവേശങ്ങളിലും ഒപ്പം നിന്ന് മോദിക്ക് തന്ത്രങ്ങൾ ഉപദേശിക്കുന്ന ചാണക്യസ്ഥാനമായിരുന്നു അമിത്ഷായ്ക്ക്.
ബിജെപിയുടെ അപ്രധാന പദവികളിൽ ഒതുങ്ങുന്പോഴും വലിയ ആകാശം സ്വപ്നം കണ്ട മോദിക്കൊപ്പം അമിത്ഷായും പറ്റിയ സമയത്തിനായി കാത്തിരുന്നു. കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അമിത്ഷാ, ദില്ലിയിലെ ദീൻദയാൽ ഉപാധ്യായ മാർഗിൽ കോർപറേറ്റ് മാതൃകയിൽ ബിജെപിയുടെ അഞ്ച് നില കൂറ്റൻ കേന്ദ്ര ഓഫീസ് പണി തീർത്തത്. നാലാം നിലയിൽ അമിത് ഷായ്ക്ക് മാത്രമായാണ് ഓഫീസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അവിടെനിന്നു കേന്ദ്ര മന്ത്രിസഭയിലേക്കു നടന്നു കയറുന്ന അമിത്ഷായുടെ രാജ്യതന്ത്രമാണ് ഇനി കാണേണ്ടത്.
1991ൽ മുരളീ മനോഹർ ജോഷിയുടെ ഏകതാ യാത്രയ്ക്ക് സാരഥ്യം വഹിക്കാൻ അന്നത്തെ കരുത്തനായ പ്രമോദ് മഹാജനെയായിരുന്നു ബിജെപി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, ചുമതല ഏറ്റെടുക്കാൻ മഹാജൻ വിമുഖത പ്രകടിപ്പിച്ചു. അവസരം കാത്തു നിന്ന മോദിയാകട്ടെ ഒരു നിമിഷം പാഴാക്കാതെ നിയോഗം ഏറ്റെടുക്കാൻ തയാറായി. എന്നാൽ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ അന്നത്തെ ഗ്രൂപ്പ് സമവാക്യങ്ങളിൽ സ്ഥാനമില്ലാതിരുന്ന മോദിയെ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ല. ഇതോടെ പ്രതിസന്ധിയിലായ മോദിക്കു താങ്ങായതും അമിത്ഷാ തന്നെ. കുരുക്ക് നീക്കി മോദിയെ മുന്നിലേക്കു നയിച്ച് ഏകതാ യാത്ര വലിയ വിജയമാക്കി തീർത്തതോടെ ദൃഢമായ ബന്ധം ഇന്നും ശക്തമായി തുടരുന്നു.
അതുകഴിഞ്ഞ് 10 വർഷത്തിനു ശേഷമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. വിമതരും ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളുമൊക്കെ മോദിക്കെതിരേ ഒന്നിച്ചെങ്കിലും അമിത്ഷായുടെ തന്ത്രങ്ങൾക്കു മുന്നിൽ നിഷ്പ്രഭരായി. മോദി സർക്കാരിൽ പങ്കാളിയായ അമിത്ഷാ മോദിയെ സംരക്ഷിച്ചുനിർത്തുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കണ്ണും കാതുമായ അമിത്ഷാ വർഷങ്ങൾക്കിപ്പുറത്ത് പ്രധാനമന്ത്രിയായ മോദിക്കും സാരഥിയായി ഒപ്പമുണ്ടെന്നതാണ് രാഷ്ട്രീയ കൗതുകം. രാഷ്ട്രീയ പ്രതിയോഗികൾക്കൊപ്പം സ്വന്തം പക്ഷത്ത്നിന്നുള്ള ആക്രമണവും തടയാൻ അമിത് ഷാ കാണിക്കുന്ന ജാഗ്രതയാണ് മോദിയുടെ നിലനിൽപ്പിനുതന്നെ ആധാരം.
ഗുജറാത്തിലെ കൂട്ടുകുടുംബ ഭദ്രതയിൽ ജീവിതം പഠിച്ച അമിത് ഷാ ഘടകകക്ഷികളെ മെരുക്കി നിർത്തുകയും എതിരാളികൾക്കെതിരേ തന്ത്രം മെനയുകയും ചെയ്ത് ജാഗ്രത പാലിച്ചതോടെയാണ് മോദിക്ക് അഞ്ച് വർഷം തടസങ്ങളേതുമില്ലാതെ സർക്കാരിനെ നയിക്കാൻ സാധിച്ചത്. ഗുജറാത്തിലെ ബിസിനസ് കുടുംബത്തിലാണ് അമിത് ഷായുടെ ജനനം. ചെറുപ്രായത്തിലേ സ്വായത്തമാക്കിയ കുടുംബ ബിസിനസിന്റെ സങ്കീർണഘടനയിലൂന്നിതന്നെയാണ് അമിത് ഷാ രാഷ്ട്രീയ മേഖലയിലും തന്ത്രങ്ങൾ മെനയുന്നതും പ്രാവർത്തികമാക്കുന്നതും. സഹകരണപാഠങ്ങളുടെ പിൻബലത്തിൽ സംസ്ഥാന ഭരണം ഒന്നൊന്നായി അമിത് ഷാ വെട്ടിപ്പിടിച്ചു. ആശയപരമായ സാഹചര്യങ്ങളാൽ അടുക്കാൻ കൂട്ടാക്കാത്തവരെ പണമെറിഞ്ഞ് കൂടെ നിർത്തി.
രാഷ്ട്രീയപരമായി സ്വാധീനമില്ലാത്ത മേഖലകളിലും ഇതേ മാർഗംതന്നെ സ്വീകരിച്ചു. മോദിയുടെ അഞ്ചു വർഷത്തെ ഭരണ കാലയളവിനുള്ളിൽ രാജ്യഭൂപടം തന്നെ ബിജെപിയുടെ നിറമാക്കി മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്ഗ്രസ് അപ്രതീക്ഷിത വിജയങ്ങൾ സ്വന്തമാക്കി അവസാനകാലത്ത് ഹൃദയഭാഗങ്ങളിലടക്കം നീല നിറമാർന്നെങ്കിലും തോറ്റുകൊടുക്കാൻ അമിത്ഷായ്ക്ക് മനസില്ല. ജയിക്കാനായി ഏതു തന്ത്രവും പയറ്റുന്ന അമിത്ഷാ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നടത്താൻ പോകുന്ന പരീക്ഷണങ്ങൾക്കായി കാത്തിരിക്കുകയാണ് ജനത. ഏത് തരത്തിലുള്ള പ്രത്യാഘാതമാകും രൂപപ്പെടുകയെന്ന് വ്യക്തമാകണമെങ്കിൽ ഇനിയും കാത്തിരിക്കണം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു അമിത്ഷായെങ്കിൽ ഇത്തവണ ബിജെപി ദേശീയ പ്രസിഡന്റ് എന്ന നിലയിൽ അവസാനവാക്കായിരുന്നു. കഴിഞ്ഞ തവണ യുപിയുടെ ചുമതല നൽകി പാർട്ടി അമിത്ഷായ്ക്ക് നൽകിയ ലക്ഷ്യം നാൽപ്പത് സീറ്റായിരുന്നു. പത്ത് സീറ്റ് മാത്രമായിരുന്നു യുപിയിൽ തൊട്ടുമുന്പത്തെ തെരഞ്ഞെടുപ്പിൽ നേടാൻ സാധിച്ചിരുന്നത്. വോട്ടെണ്ണിയപ്പോൾ ബിജെപിയെ പോലും ഞെട്ടിച്ച് വാരിക്കൂട്ടിയത് എണ്പതിൽ 71 സീറ്റ്. സഖ്യകക്ഷി നേടിയ രണ്ട് സീറ്റുകൾ കൂടെ കൂട്ടിയാൽ 73 സീറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ ഒറ്റകക്ഷിയാകാതിരുന്നിട്ടും മറുപക്ഷത്തുനിന്ന് ചാക്കിട്ടുപിടിച്ചും പണമൊഴുക്കിയും ബിജെപി അധികാരം പിടിച്ചതിനെതിരേയും പ്രതിപക്ഷം അമിത്ഷായെ പ്രതികൂട്ടിലാക്കി രംഗത്ത് വന്നിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അമിത് ഷാ കുലുങ്ങിയില്ല. ഏറ്റവും ഒടുവിൽ, ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ മരിച്ചപ്പോഴും അധികാരം നിലനിർത്തിയത് അമിത് ഷായുടെ തന്ത്രങ്ങൾ തന്നെ. ഇത്തരത്തിൽ വിവാദങ്ങളുടെ കൈപിടിച്ചു വളർന്ന രാഷ്ട്രീയ നേതാവാണ് അമിത്ഷാ. 2010 ജൂലൈ അഞ്ചിന് സിബിഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഗുജറാത്തിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കിയതുമൊക്കെ അമിത് ഷായെ വിവാദപുരുഷനാക്കി.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ സംശയത്തിന്റെ നിഴലിലായ പല ഏറ്റുമുട്ടൽ കേസുകളും വീണ്ടും കോടതികളിലെത്തി. ഏറ്റുമുട്ടൽ കേസുകൾ വിചാരണ നടത്തിയ ലോയയുടെ മരണവുമായി ബന്ധപ്പെട്ടും ഷായ്ക്ക് നേരെ ആരോപണങ്ങളുയർന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഷായുടെയും കുടുംബത്തിന്റെയും സ്വത്തിൽ ക്രമാതീത വർധനയുണ്ടായെന്ന ആരോപണം ഗാന്ധിനഗറിലെ പത്രിക സമർപ്പണത്തിന് ശേഷം കൂടുതൽ ശക്തമായി. എന്നാൽ കൂട്ടുകുടുംബ ഓഹരി വീതം വച്ച് ലഭിച്ചതോടെയാണ് വരുമാനം കൂടിയതെന്നാണ് ആവർത്തിക്കപ്പെടുന്ന വിശദീകരണം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദിയെക്കാളേറെ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവിന് പിന്നിലൊതുങ്ങാൻ മാത്രം താത്പര്യപ്പെട്ട ഷായുടെ കൗടില്യ ബുദ്ധി തന്നെയാണ് മോദിയുടെ കരുനീക്ക വിജയങ്ങൾക്ക് ആധാരം.
സെബി മാത്യു
അണിയറവിട്ട് അരങ്ങത്തേക്ക്
01:28 AM May 31, 2019 | Deepika.com