വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകർക്കു സമർപ്പിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നിരീക്ഷകർക്കെതിരേ രൂക്ഷവിമർശനമുന്നയിച്ച പ്രധാനമന്ത്രി കേരളത്തിലും ത്രിപുരയിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞു. ഫലപ്രഖ്യാപനത്തിനുശേഷം ആദ്യമായി വാരാണസിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. “ ബിജെപിക്ക് ആസാമിൽ സർക്കാരുണ്ട്. ലഡാക്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നു. എന്നിട്ടും ഹിന്ദി ഹൃദയഭൂമിക്കുവേണ്ടിയാണു ബിജെപി സൃഷ്ടിക്കപ്പെട്ടതെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കപ്പെടുകയാണ്.
രാഷ്ട്രീയമായ തൊട്ടുകൂടായ്മ ബിജെപി അനുഭവിക്കുന്നുണ്ട്. കേരളത്തിന്റെയോ കാഷ്മീരിന്റെയോ ബംഗാളിന്റെയോ ത്രിപുരയുടെയോ കാര്യമെടുക്കുക. അതൊന്നും മാധ്യമങ്ങളിൽ വരുന്നില്ല. രാഷ്ട്രീയമായ നിലപാടുകളുടെ മാത്രം പേരിൽ നൂറുകണക്കിനു പ്രവർത്തകരാണു കൊല്ലപ്പെടുന്നത്. ത്രിപുരയിൽ പാർട്ടി പ്രവർത്തകരെ തൂക്കിലേറ്റുന്നു. ബംഗാളിൽ കൊലപാതകങ്ങൾ ഇപ്പോഴും തുടരുകയാണ്. കേരളത്തിലും അതുതന്നെയാണ് അവസ്ഥ. ഒരു പക്ഷേ ഇന്ത്യയിലെ ഒരൊറ്റ രാഷ്ട്രീയകക്ഷിയെ ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നുള്ളു'-മോദി പറഞ്ഞു. അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയുടെ ഉറ്റ അനുയായി വധിക്കപ്പെട്ട സാഹചര്യത്തിൽ മോദിയുടെ വിമർശനത്തിനു പ്രാധാന്യമേറെയുണ്ട്.
വാരാണസിയിലെ വോട്ടർമാരുടെ സേവകനാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. "രാജ്യത്തിനു ഞാൻ പ്രധാനമന്ത്രിയാകാം. എന്നാൽ നിങ്ങളെ സംബന്ധിച്ച് ഞാൻ നിങ്ങളുടെ എംപിയാണ്. ഞാൻ നിങ്ങളുടെ സേവകനാണ്’ -വോട്ടർമാരോട് അദ്ദേഹം പറഞ്ഞു. വാരാണസിയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നു. കാശിയിലെ ജനങ്ങളോട് നന്ദി പറയുന്നു. മോദിയുടെ വിജയമല്ല, മറിച്ച് പ്രവർത്തകരുടെ വിജയമാണിത്. വോട്ടെണ്ണുന്നതിനുമുൻപുതന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.ഇന്ത്യ തന്നെ പ്രധാനമന്ത്രിയാക്കി. എന്നാൽ ഇന്നും താൻ ഒരു പാർട്ടി പ്രവർത്തകനാണ്. തന്റെ ജീവിതം പാർട്ടി പ്രവർത്തകർക്കുവേണ്ടിയാണ്.
ബിജെപിയുടെ തിളക്കമാർന്ന വിജയത്തിന് പിന്നിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കഠിനാധ്വാനമുണ്ടെന്നും മോദി പറഞ്ഞു.
ഇന്നലെ രാവിലെ ലാൽ ബഹാദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മോദിയെ ഗവർണർ രാം നായിക്, ബിജെപി അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ, തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ഇതിനുശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വിജയം മോദി പാർട്ടിപ്രവർത്തകർക്കു സമർപ്പിച്ചു
01:01 AM May 28, 2019 | Deepika.com