ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 30നു വ്യാഴാഴ്ച വൈകുന്നേരം ഏഴിനു സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ ലോകനേതാക്കൾ പങ്കെടുക്കുമെന്നാണ് സൂചന. 2014ൽ മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുത്തിരുന്നു.
ശനിയാഴ്ച നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിനുപിന്നാലെ മോദിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തുടർന്ന് പ്രധാനമന്ത്രിയാകാൻ മോദിയെ രാഷ്ട്രപതി ക്ഷണിക്കുകയും സത്യപ്രതിജ്ഞയ്ക്കുള്ള സമയം നിശ്ചയിക്കുകയുമായിരുന്നു.
മോദിക്കൊപ്പം ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിൽ ബിജെപി വ്യക്തത വരുത്തിയിട്ടില്ല. ബിജെപി അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ സുപ്രധാന ചുമതലയിലെത്തുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. മോദിയുടെ കൂടെ ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നീ പ്രധാന വകുപ്പുകളുടെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. ആരോഗ്യ സ്ഥിതി മോശമായി തുടരുന്നതിനാൽ അരുണ്‍ ജയ്റ്റ്ലി മന്ത്രിസഭയിലേക്കില്ല എന്നാണു റിപ്പോർട്ടുകൾ. അരുണ്‍ ജയ്റ്റ്ലിക്കു പകരം കഴിഞ്ഞ തവണ ധനമന്ത്രിയുടെ ചുമതല നിർവഹിച്ച പിയൂഷ് ഗോയൽ ധനമന്ത്രിയാകാനാണു സാധ്യത.
അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമൻ എന്ന പദവിയുമായി ആഭ്യന്തര മന്ത്രിയായാൽ, നിലവിൽ രണ്ടാമനായ രാജ്നാഥ് സിംഗിനെ പ്രതിരോധ മന്ത്രിയാക്കിയേക്കും. അമിത് ഷാ മന്ത്രിസഭയിലെത്തിയാൽ പ്രതിരോധ മന്ത്രിയായിരുന്ന നിർമല സീതാരാമനെ ബിജെപി അധ്യക്ഷയാക്കിയേക്കുമെന്നും സൂചനയുണ്ട്.
മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കമായി
12:12 AM May 27, 2019 | Deepika.com