ന്യൂഡൽഹി: ബീഫ് കഴിക്കാനുള്ള അവകാശത്തെക്കുറിച്ചു ഫേസ് ബുക്കിൽ കുറിപ്പെഴുതിയ ആദിവാസി അധ്യാപകനെ രണ്ടു വർഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ സാക്ചി വിമൻസ് കോളജ് പ്രഫസർ ജീത് റായി ഹൻസ്ഡയെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ആദിവാസി നേതാവും തിയറ്റർ കലാകാരനുമാണ് ജീത് റായി.
2017 ജൂണിലാണ് ജീത് റായി ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു ഫേസ്ബുക്ക് കുറിപ്പെഴുതിയത്. തങ്ങൾ കാലങ്ങളായി ബീഫ് കഴിക്കാറുണ്ടെന്നും ഒരു ഭരണകൂടം പറഞ്ഞാൽ ഒഴിവാക്കാനാകില്ലെന്നുമായിരുന്നു ജീത് റായിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ സാരാംശം. പശുക്കളെ ബലി നൽകാൻ ഇന്ത്യയിലെ ആദിവാസികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം എഴുതി. പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്.
ഇതിനെതിരേ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപി ജംഷഡ്പൂരിലെ സാക്ചി പോലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ടു നിരവധി തവണ ജീത് റായിയെ സ്റ്റേഷനിലേക്കു പോലീസ് വിളിച്ചുവരുത്തിയിരുന്നു. പക്ഷേ, അറസ്റ്റിനു മുതിർന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ ജീത് റായിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യം നൽകാനും വിസമ്മതിച്ചു. ജീത് റായിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ബീഫ് കഴിക്കുന്നതിനെക്കുറിച്ചു ഫേസ്ബുക്ക് കുറിപ്പ്; ആദിവാസി പ്രഫസർ അറസ്റ്റിൽ
12:12 AM May 27, 2019 | Deepika.com