ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റണമെന്ന് നരേന്ദ്ര മോദി. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തത് ഭരണാനുകൂല വികാരത്തിന്റ അടിസ്ഥാനത്തിലാണ്. ആ ഭരണാനുകൂല വികാരമാണ് ഇത്രയധികം ഭൂരിപക്ഷം നേടിത്തന്നത്.
പാർലമെന്റ് സെൻട്രൽ ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 353 എൻഡിഎ എംപിമാരെയും ഘടകകക്ഷി നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ അഭിലാഷങ്ങളോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കണം. രാജ്യത്തിന്റെ ലക്ഷ്യവും സംസ്ഥാനങ്ങളുടെ സ്വപ്നങ്ങളും ഒരുമിച്ചു കൊണ്ടുപോകണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൻഎഡിഎ എംപിമാരോട് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
വിഐപി സംസ്കാരത്തെ രാജ്യം വെറുക്കുന്നുവെന്നും ഗാന്ധിജിയെയും അംബേദ്കറെയും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കു മുന്നിൽ തല കുന്പിട്ടു വണങ്ങിയ ശേഷമാണ് മോദി വേദിയിലെത്തിയത്.
ഭരണഘടനയെ വന്ദിച്ചിട്ടാണ് താൻ സംസാരിക്കാൻ നിൽക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് നമ്മുടെ മന്ത്രം എന്നും മോദി ഓർമിപ്പിച്ചു.
ലോകത്തെന്പാടുമുള്ള ഇന്ത്യക്കാർ ഈ തെരഞ്ഞെടുപ്പു ഫലത്തെ ആഘോഷമാക്കി. ഇവിടെനിന്ന് ഒരു പുതിയ യാത്ര തുടങ്ങുകയാണ്. ലോകം മുഴുവൻ ഈ തെരഞ്ഞെടുപ്പിനെ വീക്ഷിച്ചു. നമ്മൾ സംയുക്തമായി ഇന്ത്യയെ മാറ്റിയെടുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഇത്ര വലിയ ഭൂരിപക്ഷം നമ്മുടെ ഉത്തരവാദിത്വം വർധിപ്പിച്ചിരിക്കുന്നു. നമ്മുടെ സേവന മനോഭാവത്തെയാണ് ജനങ്ങൾ വിലമതിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും വഴികളിൽ കൂടി സദാ സേവനസന്നദ്ധരായിരിക്കണം.
ഭരണാനുകൂല വികാരത്തിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പു ഫലം. ഈ വികാരം വിശ്വാസത്തിന്റെ നൂലുകൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്. ആ വിശ്വാസം ജനങ്ങളും സർക്കാരുമായും മാത്രമല്ല, ജനങ്ങൾക്കിടയിൽ തന്നെ പരസ്പരം ഉള്ളതാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഇത്രയധികം വനിതകൾ പാർലമെന്റിൽ എത്തിയിരിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
മോദിരാജ് 2.0 ലക്ഷ്യമിടുന്നത് ഇന്ത്യയുടെ നൂറ്റാണ്ട്
01:59 AM May 26, 2019 | Deepika.com