ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാജിസന്നദ്ധത പ്രകടിപ്പിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, പ്രവർത്തകസമിതി അംഗങ്ങൾ ഒന്നടങ്കം രാജിതീരുമാനത്തെ എതിർത്തു. പരാജയത്തിന്റെ പരിഹാര നടപടികളും തിരുത്തലുകളും രാഹുലിന്റെ നേതൃത്വത്തിൽ തന്നെ മതിയെന്നാണു പ്രവർത്തകസമിതിയുടെ തീരുമാനം.
രാഹുലിന്റെ മാർഗനിർദേശങ്ങളും നേതൃത്വവും തുടർന്നും കോണ്‍ഗ്രസിന് ആവശ്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയതായി രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. തിരുത്തൽ നടപടികൾ എല്ലാംതന്നെ രാഹുലിന്റെ നേതൃത്വത്തിൽ നടക്കുമെന്നും ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പറഞ്ഞു.
“നമ്മൾ പോരാട്ടം തുടരുകതന്നെ വേണം. ഞാൻ കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പ്രവർത്തകനായി തുടരുക തന്നെ ചെയ്യും. നിർഭയം പോരാടുകയും ചെയ്യും. എന്നാൽ, പാർട്ടി അധ്യക്ഷ സ്ഥാനത്തു തുടരാൻ ആഗ്രഹിക്കുന്നില്ല. ഗാന്ധി കുടുംബത്തിൽനിന്നുതന്നെ ഒരാൾ പാർട്ടി അധ്യക്ഷനാകണം എന്നു നിർബന്ധമൊന്നുമില്ല.’’ എന്നു രാഹുൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ, രാഹുലിന്റെ സാന്നിധ്യത്തിൽ തന്നെയാണ് രാജി സന്നദ്ധത തള്ളിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്.
തെരഞ്ഞെടുപരാജയത്തെ ഒരു ദുരന്തമായി വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. 2014 നെക്കാൾ കോണ്‍ഗ്രസ് പിന്നോട്ടു പോയിട്ടില്ല.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന കാര്യത്തിൽ ഇതുപോലൊരു ഐക്യം ഇതിനു മുൻപ് ഒരു പ്രവർത്തകസമിതി യോഗത്തിലും കണ്ടിട്ടില്ലെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. പ്രിയങ്ക അധ്യക്ഷസ്ഥാനത്തേക്കു വരുമെന്നു കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, ഉൗഹാപോഹങ്ങളോടു പ്രതികരിക്കാനില്ല എന്നായിരുന്നു ഗുലാം നബിയുടെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൗക്കിദാർ ചോർ എന്നു പരിഹസിച്ചത് തിരിച്ചടിയായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നേതാക്കളുടെ മറുപടി. പ്രതിരോധ ഇടപാടിൽ പിഴവുകളും പക്ഷപാതവും നടന്നു. ഇതിൽ മോദിയുടെ അറിവുമുണ്ടായിരുന്നു. അതു തുറന്നുകാട്ടുക മാത്രമാണു ചെയ്തതെന്നും സുർജേവാല പറഞ്ഞു.
സെബി മാത്യു
രാജിയിൽ ഉറച്ച് രാഹുൽ; വേണ്ടെന്നു കോൺഗ്രസ്
01:59 AM May 26, 2019 | Deepika.com