സിയോനി/ഭോപ്പാൽ: മധ്യപ്രദേശിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ചു ഗോരക്ഷകരെന്നു സംശയിക്കുന്ന സംഘം രണ്ടുപേരെ തല്ലിച്ചതച്ചു.
ആക്രമണം നടത്തിയ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികൾ ഇരകളിലൊരാളെക്കൊണ്ട് അവർക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ ചെരുപ്പുകൊണ്ടടിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. ദുണ്ഡ സിനോയി പോലീസ് സ്റ്റേഷൻ പരിധിയിലെ മാണ്ട്ല റോഡിൽ കഴിഞ്ഞ 22നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായും പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്തതായും സിനോയി എസ്പി ലളിത് ശാക്യവാർ പറഞ്ഞു. പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഫ് കൈവശം വയ്ക്കുന്നതും കടത്തുന്നതും വിൽക്കുന്നതും മധ്യപ്രദേശിൽ കുറ്റകരമായതിനാൽ മർദനമേറ്റ മൂന്നുപേരെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുറ്റമാരോപിക്കപ്പെട്ട അഞ്ചു പേർ ചേർന്നു രണ്ടുപേരെ മർദിക്കുന്നതിന്റെ വീഡിയോ ക്ലിപ്പിംഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ ഒരാളെക്കൊണ്ട് അവർക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ അടിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഒരാളെക്കൊണ്ട് ‘ജയ് ശ്രീറാം’എന്നു പറയിക്കുന്നതും കാണാം.
23ന് ഇതു സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെന്നും തുടർന്നു പോലീസ് ഇടപെട്ടു വീഡിയോ നീക്കം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് കൈവശം വച്ചതിന് സ്ത്രീ അടക്കം മൂന്നു പേരെ ആക്രമിച്ചു; അഞ്ചുപേർ പിടിയിൽ
01:24 AM May 26, 2019 | Deepika.com