മാഹി: മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ യുപിഎ സ്ഥാനാർഥി കോൺഗ്രസിലെ വി.വൈദ്യലിംഗം ചരിത്രവിജയം നേടി. തൊട്ടടുത്ത എതിർസ്ഥാനാർഥി എൻഡിഎയിലെ ഡോ.നാരായണസാമി കേശവനെ 1,97,025 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർഥി ഡോ.വി.നാരായണ സാമി പരാജയപ്പെട്ടിരുന്നു. എൻആർ കോൺഗ്രസിലെ ആർ.രാധാകൃഷ്ണനാണു വിജയിച്ചിരുന്നത്.
ചരിത്രവിജയം നേടിയ വൈദ്യലിംഗം നിലവിൽ പുതുച്ചേരി കോൺഗ്രസ് മന്ത്രിസഭയിൽ സ്പീക്കറായിരുന്നു. പുതുച്ചേരിയിൽ മുഖ്യമന്ത്രിയായും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
മാഹി നിയമസഭാ മണ്ഡലത്തിൽ ഡിഎംകെ സഖ്യകക്ഷിയായ വൈദ്യലിംഗത്തിന് 12,721 വോട്ട് ലഭിച്ചു. അതേസമയം, ബിജെപി മുന്നണിയിലെ സ്ഥാനാർഥി കേശവൻ നാരായണ സ്വാമിക്ക് 4,786 വോട്ട് മാത്രമാണു ലഭിച്ചത്. കമലഹാസന്റെ മക്കൾ നീതിമയ്യം പാർട്ടി സ്ഥാനാർഥി സുബ്രഹ്മണ്യത്തിന് 1,686 വോട്ട് ലഭിച്ചു.
പുതുച്ചേരിയിൽ സിപിഎം, സിപിഐ കക്ഷികൾ ധാരണപ്രകാരം ഡിഎംകെ- കോൺഗ്രസ് സഖ്യത്തിലായിരുന്നെങ്കിലും മക്കൾ നീതി മയ്യം സ്ഥാനാർഥിയെയാണ് മാഹിയിൽ സിപിഎം പിന്തുണച്ചത്. ചില പ്രവർത്തകർ വോട്ട് ചെയ്യാതെ വിട്ടുനിന്നു. എന്നാൽ, സിപിഐ കോൺഗ്രസിനൊപ്പം വേദി പങ്കിടാതെ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്തിരുന്നു. പുതുച്ചേരിയിൽ ബിഎസ്പി, ഓൾ ഇന്ത്യ മക്കൾ കഴകം, എട്ടു സ്വതന്ത്രർ എന്നിവരുൾപ്പെടെ 18 സ്ഥാനാർഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്.
പുതുച്ചേരി തട്ടാൻ ചാവടി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും യുപിഎയിലെ ഡിഎംകെ സ്ഥാനാർഥി വെങ്കിടേശനാണു വിജയിച്ചത്.
പുതുച്ചേരിയിൽ വൈദ്യലിംഗത്തിനു തകർപ്പൻ വിജയം
01:31 AM May 25, 2019 | Deepika.com