ലക്നോ: അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ മേൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭൂരിപക്ഷം 55,120 വോട്ട്. സ്മൃതിക്ക് 4,68,514 വോട്ട് ലഭിച്ചപ്പോൾ രാഹുലിന് 4,13,394 വോട്ട് ലഭിച്ചു. 2014ൽ 1,07,903 വോട്ടിനു സ്മൃതിയെ രാഹുൽ പരാജയപ്പെടുത്തിയിരുന്നു. 2004, 2009 വർഷങ്ങളിലും രാഹുൽ ഇവിടെ ജയിച്ചതാണ്. നോട്ട 3931 വോട്ട് നേടിയ ഇവിടെ മൊത്തം 27 സ്ഥാനാർഥികൾ ഉണ്ടായിരുന്നു. പോൾ ചെയ്തത് 9,42,453 വോട്ട്.
കേരളത്തിൽനിന്നുള്ള സ്ഥാ നാർഥി സരിത എസ്.നായർ ഒരു തപാൽ വോട്ട് അടക്കം 568 വോട്ട് നേടി. ബഹുജൻ മുക്തി പാർട്ടിയുടെ അഫജൽ വാരിസ് ആണ് മറ്റു സ്ഥാനാർഥികളിൽ കൂടുതൽ വോട്ട് (6183) നേടിയത്.
മണ്ഡലത്തിലെ തപാൽ വോട്ടുകളിൽ 916 സ്മൃതിക്കും 527 രാഹുലിനും ലഭിച്ചു. 15 പേരൊഴികെ എല്ലാ സ്ഥാനാർഥികൾക്കും തപാൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്.റായ്ബറേലിയിൽ യുപിഎ അധ്യക്ഷ സോണിയഗാന്ധി 1,67,178 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. സോണിയയ്ക്ക് 5,34,918 വോട്ടും ബിജെപിയിലെ ദിനേശ് പ്രതാപ്സിംഗിന് 3,67,740 വോട്ടും ലഭിച്ചു. 2014ൽ 3.53 ലക്ഷം വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷം 4,79,505 ആയി. 2014ൽ 3,71,784 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ മോദി 6,74,664 വോട്ട് (63.62 ശതമാനം) നേടി. തൊട്ടടുത്ത സമാജ്വാദി പാർട്ടിയിലെ ശാലിനി യാദവിന് 1,95,159 വോട്ട് (18.4 ശതമാനം) ലഭിച്ചു. കോൺഗ്രസിലെ അജയ് റായി 1,52,548 വോട്ട് (14.38 ശതമാനം) നേടി.
സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായംസിംഗ് യാദവ് മെയിൻപുരിയിലും പ്രസിഡന്റ് അഖിലേഷ് യാദവ് അസംഗഡിലും ജയിച്ചപ്പോൾ അഖിലേഷിന്റെ ഭാര്യ ഡിംപിൾ കനൗജിൽ 12,353 വോട്ടിനു തോറ്റു. മെയിൻപുരിയിൽ മുലായത്തിന് 94,586 ഉം അസംഗഡിൽ അഖിലേഷിന് 1,67,178 ഉം വോട്ട് ഭൂരിപക്ഷമുണ്ട്.
മഹാസഖ്യത്തിൽപ്പെട്ട രാഷ്ട്രീയ ലോക്ദളിന്റെ പ്രസിഡന്റ് അജിത്സിംഗും മകൻ ജയന്ത് ചൗധരിയും തോറ്റു. ജാട്ട്-കർഷക നേതാവ് മുൻ പ്രധാനമന്ത്രി ചരൺസിംഗിന്റെ മകനാണ് അജിത്സിംഗ്.
മഥുരയിൽ ബിജെപിയുടെ ഹേമമാലിനി 2.9 ലക്ഷം ഭൂരിപക്ഷത്തിൽ ജയിച്ചു. രാംപുരിൽ നടി ജയപ്രദയെ സമാജ്വാദിയിലെ അസംഖാൻ തോല്പിച്ചത് 1.1 ലക്ഷം വോട്ടിനാണ്.
ലക്നോവിൽ 3.47 വോട്ടിനാണു ശത്രുഘ്നൻ സിൻഹയുടെ ഭാര്യ പൂനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് തോല്പിച്ചത്.
സ്മൃതി ഇറാനിക്കു ഭൂരിപക്ഷം 55,120 വോട്ട്
12:54 AM May 25, 2019 | Deepika.com