ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ ദേശീയ പാർട്ടി പദവി സംബന്ധിച്ച ആശങ്കയുമായി സിപിഎം. പശ്ചിമ ബംഗാളിലെ രണ്ടു സീറ്റ് നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. ചുവപ്പു കോട്ടകൾ എന്നു വിശേഷിപ്പിച്ചിരുന്ന ബംഗാളിലും ത്രിപുരയിലും സിപിഎം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഭരണത്തിലിരിക്കുന്ന കേരളത്തിൽ ഒരു സീറ്റു മാത്രമാണു നേടാനായത്. തമിഴ് നാട്ടിൽ രണ്ടു സീറ്റ് ലഭിച്ചു.
ഇടതുപക്ഷത്തിന് ഇനി പരിമിതികൾ ഏറെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കണക്കാക്കിയായിരുന്നു ദേശീയ പാർട്ടികളുടെ പട്ടികയിൽ തന്നെ സിപിഎമ്മിനെ നിലനിർത്തിയത്. ആ ഇളവ് ഇനി കിട്ടണമെന്നില്ലെന്നത് ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. മൂന്നു സീറ്റുകളുടെ ബലത്തിൽ സിപിഎമ്മിന് ദേശീയ പാർട്ടി എന്ന നിലയിൽ തുടരാൻ കഴിഞ്ഞേക്കും. എന്നാൽ സിപിഐയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായേക്കും.
തെരഞ്ഞെടുപ്പു കമ്മീഷൻ ചട്ടം അനുസരിച്ച് ഒടുവിൽ നടന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സാധുവായ ആകെ വോട്ടിന്റെ ആറു ശതമാനമെങ്കിലും വേണം ഒരു ദേശീയ പാർട്ടിക്ക്. മാത്രമല്ല, ആ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സംസ്ഥാനത്തോ സംസ്ഥാനങ്ങളിൽ നിന്നോ ലോക്സഭയിലേക്ക് ഏറ്റവും ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും ഉണ്ടാകണം. ആകെയുള്ള 543 സീറ്റുകളിൽ രണ്ടു ശതമാനമായ 11 അംഗങ്ങളെങ്കിലും വിജയിച്ചിരിക്കണം. അവർ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ഉള്ളവരായിരിക്കുകയും വേണം. കൂടാതെ ഒരു ദേശീയ പാർട്ടി ആയി നിലനിൽക്കണമെങ്കിൽ നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി നിലനിൽക്കുകയും വേണം. ഇതിൽ ഏറ്റവും ഒടുവിൽ പറഞ്ഞ നിബന്ധന സിപിഎമ്മിനെ 2029 വരെ തുണയ്ക്കും.
സിപിഎമ്മിനും സിപിഐക്കും ദേശീയ പാർട്ടി പദവി പേരിനു മാത്രമാകും
12:54 AM May 25, 2019 | Deepika.com