ന്യൂഡൽഹി: ലോക്സഭയിൽ മുസ്ലിം എംപിമാരുടെ എണ്ണത്തിൽ വർധന. ഇത്തവണ 27 മുസ്ലിം എംപിമാർ തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ 23 പേരായിരുന്നു ജയിച്ചത്. ബംഗാളിലും യുപിയിലും ആറു മുസ്ലിംകൾ വീതം ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ യുപിയിൽനിന്ന് ഒറ്റ മുസ്ലിം പോലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
ബിജെപി മത്സരിപ്പിച്ച ആറു മുസ്ലിം സ്ഥാനാർഥികളും പരാജയപ്പെട്ടു. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, എംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി, സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ എന്നിവരാണു ലോക്സഭയിലേക്കു വിജയിച്ച പ്രമുഖ മുസ്ലിം നേതാക്കൾ. കേരളത്തിൽനിന്നും കാഷ്മീരിൽനിന്നും മൂന്നു പേർ വീതവും ആസാമിൽനിന്നും ബിഹാറിൽനിന്നും രണ്ടു പേർ വീതവും പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട്, ലക്ഷദ്വീപ്, തെലുങ്കാന എന്നിവിടങ്ങളിൽനിന്ന് ഓരോ അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസിനാണ് ഏറ്റവും അധികം മുസ്ലിം പ്രാതിനിധ്യം-അഞ്ച്. കോൺഗ്രസിനു നാലു മുസ്ലിം എംപിമാരാണുള്ളത്. സമാജ്വാദി പാർട്ടി, ബിഎസ്പി, നാഷണൽ കോൺഫറൻസ്, മുസ്ലിം ലീഗ് എന്നിവയ്ക്ക് മൂന്നു പേർ വീതവുമുണ്ട്. എംഐഎമ്മിന് രണ്ടു മുസ്ലിം എംപിമാരുണ്ട്. എൽജെപി, എൻസിപി, സിപിഎം, എഐയുഡിഎഫ് എന്നിവയ്ക്ക് ഓരോ മുസ്ലിം എംപിമാരുമുണ്ട്.
യുപിഎ അധികാരത്തിലെത്തിയ 14, 15 ലോക്സഭകളിൽ യഥാക്രമം 30, 34 മുസ്ലിം എംപിമാരുണ്ടായിരുന്നു. 1980ലായിരുന്നു ഏറ്റവും അധികം മുസ്ലിംകൾ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് -49. 1984ൽ 42 പേർ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കുറവ് 1952ൽ ആയിരുന്നു-11 പേർ.
ലോക്സഭയിൽ മുസ്ലിം എംപിമാരുടെ എണ്ണം കൂടി
12:54 AM May 25, 2019 | Deepika.com