ചെന്നൈ: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒന്‍പതു സീറ്റുകളിൽ വിജയിച്ച തമിഴ്നാട്ടിലെ പളനിസ്വാമി സർക്കാർ താത്കാലികമായി പ്രതിസന്ധിഘട്ടം തരണംചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്തപരാജയമായിരുന്നുവെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്ന 22 മണ്ഡലങ്ങളിൽ ഒന്‍പതെണ്ണം കൈപ്പിടിയിലൊതുക്കാൻ എഐഎഡിഎംകെയ്ക്കു കഴിഞ്ഞു. 13 എണ്ണത്തിൽ വിജയിച്ചതോടെ ഡിഎംകെയുടെ അംഗബലം 88 ആയി. ഇതോടൊപ്പം എട്ട് കോൺഗ്രസ് എംഎൽഎമാരും ഒരു സ്വതന്ത്രനും പ്രതിപക്ഷനിരയിലാണ്. ഒന്പതുപേരെക്കൂടി കിട്ടിയതോടെ 234 അംഗസഭയിൽ ഭരണപക്ഷത്തിന് 123 അംഗങ്ങളായി.
അതേസമയം, തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ സ്വന്തമാക്കാൻ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയിലെ വിമതപക്ഷം ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ദിനകരനു പിന്തുണ നൽകിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയതുൾപ്പെടെയാണ് സംസ്ഥാനത്ത് 22 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.
ഒന്‍പത് സീറ്റ് നേടി പളനിസ്വാമി സുരക്ഷിതതീരത്ത്
12:54 AM May 25, 2019 | Deepika.com