ന്യൂഡൽഹി: രാജ്യം ആരു ഭരിക്കും, നരേന്ദ്ര മോദി യുഗം തുടരുമോ, അസ്തമിക്കുമോ എന്നറിയുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.
പതിനേഴാം ലോക്സഭയിലേക്കും ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽപ്രദേശ് നിയമസഭകളിലേക്കും ഏപ്രിൽ 11 മുതൽ കഴിഞ്ഞ 19-ാം തീയതി വരെ ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നറിയുക. രാജ്യത്തു പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്തിയതായുള്ള സംശയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയ്ക്കു കളങ്കമായി.
വോട്ടെണ്ണലിനോടനുബന്ധിച്ച് അക്രമത്തിനുള്ള സാധ്യത കണക്കിലെടുത്തു രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാപക ആക്രമണങ്ങൾക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എക്സിറ്റ് പോളുകളുടെ സൂചനകൾ നരേന്ദ്ര മോദിയുടെ അധികാരത്തുടർച്ച ആണെങ്കിലും രാഹുൽ ഗാന്ധിയും ഇതര പ്രതിപക്ഷ നേതാക്കളും പ്രതീക്ഷ കൈവിട്ടിട്ടില്ല. എക്സിറ്റ് പോളുകളിൽ നിരാശരാകരുതെന്നും വോട്ടെണ്ണൽ തീരുന്നതു വരെ ജാഗരൂകരാകണമെന്നും രാഹുൽ ഗാന്ധി പ്രവർത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. എൻഡിഎ വലിയ ഒറ്റക്കക്ഷിയും മുന്നണിയും ആയേക്കാമെങ്കിലും കേവല ഭൂരിപക്ഷം അകലെയാകും എന്നതാണു പ്രതിപക്ഷത്തെ കണക്കുകൂട്ടൽ. മോദിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ ഏതുവിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസും മറ്റു പ്രധാന പ്രതിപക്ഷ പാർട്ടികളും തയാറായേക്കും.
ജോർജ് കള്ളിവയലിൽ
വോട്ടെണ്ണൽ ഇന്ന്
12:54 AM May 23, 2019 | Deepika.com