ന്യൂഡൽഹി: കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സമയപരിധി നീട്ടിനൽകില്ലെന്ന് സുപ്രീം കോടതി. ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ സമയം നല്ക ണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകളാണ് ഹർജി നൽകിയത്. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റ് സംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നു കോടതി നിരീക്ഷിച്ചു.
ഫ്ലാറ്റുകൾ ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് നൽകാനാണ് മേയ് എട്ടിന് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരേയാണ് നടപടി.
പൊളിക്കാനുള്ള സമയ പരിധി നീട്ടണമെന്ന ഹർജിയും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് തന്നെയാണ് പരിഗണിച്ചത്. ഉത്തരവിൽ മാറ്റം വരുത്തില്ലെന്നു വ്യക്തമാക്കിയ കോടതി, ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതമായ ഫോറങ്ങളെ സമീപിക്കാമെന്നും അറിയിച്ചു.
2006ൽ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റൽ റെഗുലേറ്ററി സോണ്‍ (സിആർഇസഡ്) മൂന്നിൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമിച്ചത്. പിന്നീട് മരട് മുൻസിപ്പാലിറ്റിയായി.
നിലവിൽ ഫ്ലാറ്റുകൾ സ്ഥിതിചെയ്യുന്ന സ്ഥലം സിആർ സോണ്‍- രണ്ടിലാണെന്നും ഇവിടത്തെ നിർമാണങ്ങൾക്ക് തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഫ്ലാറ്റുടമകളുടെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. നിർമാണ അനുമതി ലഭിക്കുന്പോൾ സ്ഥലം സിആർഇസഡ്- മൂന്നിൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സമയം നീട്ടിനൽകില്ല
12:11 AM May 23, 2019 | Deepika.com