ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം നടത്തുന്നതിന് എല്ലാ വിവിപാറ്റ് പേപ്പർ സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ തീരുമാനം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നു വ്യക്തമാക്കിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച്, ഹർജിക്കാർ ശല്യം ചെയ്യുകയാണെന്നും നിരീക്ഷിച്ചു.
സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ടെക്ഫോർ ഓൾ എന്ന സംഘടനയാണ് ഹർജിക്കാർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്താനാവുമെന്നും അതു തടയാൻ ദീർഘകാലാടിസ്ഥാനത്തിൽ ഒപ്റ്റിക്കൽ ബാലറ്റ് സ്കാൻ മെഷീൻ ഇവിഎമ്മുമായി ഘടിപ്പിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, വിവിപാറ്റ് വിഷയത്തിൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടതിനാൽ അവധിക്കാല ബെഞ്ചിന് ഇടപെടാനാവില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ 50 ശതമാനം വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഒരു നിയമസഭ മണ്ഡലത്തിലെ ഓരോ ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ എന്നത് അഞ്ച് വിവിപാറ്റുകളായി വർധിപ്പിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നടപടിയെടുത്തത്.
എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി തള്ളി
12:18 AM May 22, 2019 | Deepika.com