ന്യൂഡൽഹി: ബാലാകോട്ട് ആക്രമണത്തിന്റെ പിറ്റേന്ന് ശ്രീനഗറിനടുത്തു ബഡ്ഗാമിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ വ്യോമസേനാ ഓഫീസർമാർക്കെതിരേ ക്രിമിനൽ കേസ് ഉണ്ടാകും. ശ്രീനഗർ വ്യോമസേനാ താവളത്തിന്റെ എയർ ഓഫീസർ കമാൻഡിംഗിനെ (എഒസി) സ്ഥാനത്തുനിന്നു നീക്കി.
പാക്കിസ്ഥാനി വിമാനങ്ങൾ അതിർത്തി ലംഘിച്ച ഫെബ്രുവരി 27-നാണ് എംഐ 17-വി5 ഇനത്തിൽപ്പെട്ട ഹെലികോപ്റ്റർ തകർന്നത്. അതിലുണ്ടായിരുന്ന ആറു വ്യോമസേനാ ഓഫീസർമാരും കൊല്ലപ്പെട്ടു. ശ്രീനഗർ താവളത്തിൽനിന്നു തൊടുത്ത മിസൈൽ ഏറ്റാണ് ഹെലികോപ്റ്റർ തകർന്നുവീണു കത്തിയമർന്നത്.
വ്യോമസേനയുടെ പതിവ് പ്രവർത്തന മാർഗരേഖകളിൽ പലതും പാലിക്കാഞ്ഞതുമൂലമാണ് സംഭവമെന്ന് അന്വേഷണസംഘം കണ്ടെത്തിയെന്നാണു സൂചന. കൃത്യവിലോപം കാണിച്ചവർക്കെതിരേ കുറ്റകരമായ നരഹത്യക്കു കേസെടുക്കുമെന്നാണു സൂചന.
പാക് വിമാനങ്ങളെ തുരത്താനായി പോയ മറ്റു വിമാനങ്ങൾക്കൊപ്പമായിരുന്നു ഈ ഹെലികോപ്റ്റർ. ഇതിനോടു തിരിച്ചുവരാൻ ആവശ്യപ്പെട്ടു. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ശത്രുവോ മിത്രമോ എന്നു തിരിച്ചറിയാനുള്ള ഇലക്ട്രോണിക് സംവിധാനം പ്രവർത്തനസജ്ജമായിരുന്നില്ല. അതിനാൽ റഡാർ ഈ ഹെലികോപ്റ്ററിനെ തെറ്റിദ്ധരിച്ചുകാണണം. മിത്രവിമാനങ്ങൾ വരേണ്ട വഴിയേ അല്ല ഇതു വന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹെലികോപ്റ്ററിനു മാർഗനിർദേശം നൽകിയ വിഭാഗത്തിനു തെറ്റുപറ്റി.
റഡാറിൽ തെറ്റിദ്ധരിക്കപ്പെട്ട ഹെലികോപ്റ്ററിനു നേരേ മിസൈൽ തൊടുക്കാനുള്ള തീരുമാനം താവളത്തിലെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ (സിഒഒ) ആണ് എടുത്തത്. എയർ ഓഫീസർ കമാൻഡിംഗിനാണ് താവളത്തിന്റെ സന്പൂർണ ചുമതല. മാർഗരേഖ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് ആറ് ഓഫീസർമാരുടെ ദാരുണാന്ത്യത്തിൽ കലാശിച്ചത്. ഈ സാഹചര്യത്തിൽ കൃത്യവിലോപം നടത്തിയവർക്കെതിരേ മാതൃകാപരമായ നടപടിക്കാണ് പ്രതിരോധമന്ത്രാലയം ഒരുങ്ങുന്നത്.
ബഡ്ഗാം ദുരന്തം: വ്യോമസേനാ ഓഫീസർമാർക്കെതിരേ കേസ്
12:18 AM May 22, 2019 | Deepika.com