ഭോപ്പാൽ: ലോക്സഭാ തെരഞ്ഞ ടുപ്പ് എക്സിറ്റ് പോളിൽ ബിജെപിക്കു വൻ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടതിനു പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ ബിജെപിയുടെ ശ്രമം.
സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാൻ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആനന്ദി ബെൻ പട്ടേലിനു പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ കത്തയച്ചുകഴിഞ്ഞു. കാർഷികവായ്പ ഉൾപ്പെടെ സുപ്രധാനവിഷയങ്ങൾ ചർച്ചചെയ്യുന്നതിനു സഭയുടെ പ്രത്യേക സമ്മേളനം ചേരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു. വിശ്വാസ വോട്ട് തേടാൻ താൻ തയാറാണെന്നു മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു.
കാർഷികവായ്പ ഉൾപ്പെടെ പ്രധാന പ്രശ്നങ്ങൾ സഭയിൽ ചർച്ചചെയ്യുന്നതിൽനിന്ന് കോൺഗ്രസ് ഒളിച്ചോടുകയാണെന്നും സർക്കാരിനു ഭൂരിപക്ഷം ഉണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി വൻ വിജയം നേടുമെന്ന് അഭിപ്രായ സർവേകളിൽ പറയുന്നുണ്ട്. ആകെയുള്ള 29 സീറ്റിൽ 27 വരെ ബിജെപി ജയിക്കുമെന്നു പ്രവചനമുണ്ട്. കോൺഗ്രസിന് പരമാവധി അഞ്ചു സീറ്റു വരെയാണു പ്രവചിക്കുന്നത്. 2014-ൽ ബിജെപിക്ക് 27-ഉം കോൺഗ്രസിന് രണ്ടും സീറ്റുകളാണു കിട്ടിയത്. കമൽനാഥ്(ചിന്ദ്വാഡ), ജ്യോതിരാദിത്യ സിന്ധ്യ(ഗുണ) എന്നിവരാണു കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്.
നേരിയ ഭൂരിപക്ഷം മാത്രമുള്ള കമൽനാഥ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ എന്തു സാഹസത്തിനും ബിജെപി മുതിർന്നേക്കുമെന്നാണു സൂചന. മധ്യപ്രദേശ് സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വീഴുമെന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, ബിഎസ്പി, എസ്പി പാർട്ടികളിൽനിന്ന് ഓരോ അംഗത്തെയും ഒരു സ്വതന്ത്രനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി സർക്കാരിനെ രക്ഷപ്പെടുത്താനാണു കോൺഗ്രസിന്റെ നീക്കം.
നിലവിൽ മധ്യപ്രദേശിൽ 25 മന്ത്രിമാരാണുള്ളത്. നിയമസഭയുടെ അംഗബലമനുസരിച്ച് 34 മന്ത്രിമാർ വരെയാകാം. കൂടുതൽ മന്ത്രിസ്ഥാനമോഹികൾ രംഗത്തുവന്നാലും മന്ത്രിസ്ഥാനം നല്കി അനുനയിപ്പിക്കാമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.
സർക്കാരിനു യാതൊരു ഭീഷണിയുമില്ലെന്നും പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവയും മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും തമ്മിലുള്ള ഭിന്നതയാണു ഗവർണർക്കു കത്തയച്ചതിനു പിന്നിലെന്നും കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിനു 114 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 109 സീറ്റുകളും. രണ്ട് സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റുള്ള എസ്പിയും കോൺഗ്രസിനെ പിന്തുണച്ചതോടെയാണു കമൽനാഥിന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലെത്തിയത്.
കേവല ഭൂരിപക്ഷത്തിനുവേണ്ടത് 116 എംഎൽഎമാരുടെ പിന്തുണയാണ്. നാലു സ്വതന്ത്രരും കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. 15 വർഷത്തെ ബിജെപി ഭരണത്തിനു ശേഷമാണു മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്.
മധ്യപ്രദേശിൽ അട്ടിമറിനീക്കം
12:13 AM May 21, 2019 | Deepika.com