ന്യൂഡൽഹി: അധികാരം ഉറപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൂക്കുസഭ വരുമെന്ന് ഉറപ്പിച്ചു പ്രതിപക്ഷവും തന്ത്രങ്ങൾ മെനയുന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പു ഫലം അറിഞ്ഞ ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ആദ്യം ആരെ ക്ഷണിക്കുമെന്നതു നിർണായകമായേക്കും. എക്സിറ്റ് പോളുകളിൽ തീർച്ചപ്പെടുത്താനാകാത്തതിനാൽ, രണ്ടു ദിവസം കഴിഞ്ഞുള്ള ഫലപ്രഖ്യാപനത്തിലും തുടർന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിലേക്കും രാജ്യത്തിന്റെ കണ്ണുകൾ നീളും.
ഏതെങ്കിലും പാർട്ടിക്കു കേവല ഭൂരിപക്ഷം കിട്ടുന്നില്ലെങ്കിൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതി കോവിന്ദിന് രേഖാമൂലം കത്തുനൽകിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടു നടന്നതായി സംശയിക്കുന്നതിനാൽ ഇക്കാര്യത്തിൽ സുതാരത്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഇന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു കത്തു നൽകാനും പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചു.
അതേസമയം, പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്നു തീർച്ചയായതിനാൽ റോഡിയോയിലൂടെയുള്ള പ്രതിമാസ മൻ കി ബാത്ത് പരിപാടിയുടെ അടുത്ത എപ്പിസോഡിന് നരേന്ദ്ര മോദി ജൂണ് രണ്ടിന് ആകാശവാണിക്കു സമയം നൽകിയതായി റിപ്പോർട്ടുണ്ട്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ പരിപാടി മോദി വീണ്ടും അധികാരത്തിലെത്തിയാൽ മാസത്തിലെ ആദ്യ ഞായറാഴ്ചയിലേക്കു മാറ്റാനും തീരുമാനിച്ചു.
പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട തീയതിയും സമയവും പുതിയ മന്ത്രിമാരുടെ പേരുകളും ബിജെപി അധ്യക്ഷൻ അമിത് ഷായുമായി മോദി ചർച്ച ചെയ്തു തുടങ്ങിയതായി ബിജെപി അവകാശപ്പെട്ടു. മുന്നൂറിൽ കുറയാതെ സീറ്റുകളോടെ എൻഡിഎ അധികാരത്തിൽ തിരിച്ചെത്തുമെന്നതിൽ സംശയമില്ലെന്നാണു നേതൃത്വം ആവർത്തിക്കുന്നത്.
ഒന്നാം മോദി മന്ത്രിസഭയിൽ ഉണ്ടായിരുന്നവരിൽ പകുതിയോളം പേരെ തഴയാനാണ് മോദി -ഷാ കൂട്ടുകെട്ടിന്റെ ആലോചന. ബിജെപി അധ്യക്ഷസ്ഥാനത്ത് പരമാവധി കാലം പൂർത്തിയാക്കിയതിനാൽ ആഭ്യന്തര വകുപ്പു കിട്ടണമെന്നാണ് അമിത് ഷായുടെ ആവശ്യം. സുഷമ സ്വരാജ് അടക്കമുള്ള പ്രമുഖരെയും ഒഴിവാക്കിയേക്കും. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനെന്ന പേരിലാകും പല മുതിർന്ന നേതാക്കളെയും തഴയുക.
ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദരീനാഥ് ക്ഷേത്ര ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഡൽഹി സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തി. എൻഡിഎ മന്ത്രിസഭയുടെ അവസാന കാബിനറ്റ് യോഗം ഇന്നു ചേരും. എൻഡിഎ കക്ഷി നേതാക്കൾക്ക് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് അത്താഴവിരുന്നും നൽകുന്നുണ്ട്.
അതേസമയം, പ്രതിപക്ഷ നിരയിലും ഒരുമിച്ചു നിൽക്കാനും ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളും മെനയുന്നുണ്ട്. തെലുങ്കുദേശം നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവാണു പുതിയ നീക്കത്തിനു പിന്നിൽ. കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ കോൽക്കത്തയിലെത്തി തൃണമൂൽ നേതാവ് മമത ബാനർജിയുമായി നായിഡു ഇന്നലെ ചർച്ച നടത്തി. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇന്നലെ മായാവതിയെ കണ്ടു ചർച്ച നടത്തിയിരുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ മുൻനിർത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എൻഡിഎ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് അത്താഴവിരുന്നും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്തിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവച്ചു എന്നാണു വിവരം. ഡൽഹിയിലേക്ക് ചർച്ചയ്ക്ക് വിളിച്ചു കൊണ്ടുള്ള നായിഡുവിന്റെ ക്ഷണം ബിഎസ്പി നേതാവ് മായാവതിയും നിരസിച്ചു.
കേന്ദ്രത്തിൽ ഭരണത്തുടർച്ച നേടുമെന്ന സൂചന ലഭിച്ചതോടെ മധ്യപ്രദേശ്, കർണ്ണാടക സർക്കാരുകളെ താഴെയിറക്കാനുള്ള തന്ത്രങ്ങളും ബിജെപി മെനഞ്ഞു തുടങ്ങി. പ്രതിപക്ഷ നേതാക്കളെ ഒരുമിപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളുമായി ചന്ദ്രബാബു നായിഡു ഇന്നലെയും ദൗത്യം തുടരുകയാണ്. എൻഡിഎയ്ക്ക് കേവല ഭൂരിപഷം ലഭിക്കുമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ നായിഡുവും മമത ബാനർജിയും തള്ളി. അതേസമയം സ്വന്തമായി നടത്തിയ എക്സിറ്റ്പോൾ ഫലവുമായാണ് നായിഡു പ്രതിപക്ഷ നേതാക്കളെ കണ്ട് ചർച്ച നടത്തുന്നത്. ഇതിൽ 169 സീറ്റാണ് ബിജെപിയ്ക്ക് പ്രവചിക്കുന്നത്.
ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരിന് തന്നെയാണ് സാധ്യതയെന്നും വോട്ടെണ്ണലിന് മുന്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തണമെന്നുമാണ് നായിഡുവിന്റെ ആവശ്യം. ബി.ജെ.പിയെക്കാൾ വേഗത്തിൽ രാഷ്ട്രപതിയെകണ്ട് അവകാശവാദം ഉന്നയിക്കണമെങ്കിൽ നേരത്തെ തന്നെ തീരുമാനത്തിലെത്തണമെന്നും നായിഡു വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വോട്ടെണ്ണലിന് ശേഷം മതി കൂടിയാലോചനകളെന്ന നിലപാടിലാണ് മറ്റ് പ്രതിപക്ഷ പാർട്ടികൾ നിൽക്കുന്നത്.
ജോർജ് കള്ളിവയലിൽ
ആത്മവിശ്വാസത്തോടെ മോദി; തീർച്ചയില്ലാതെ പ്രതിപക്ഷം
12:13 AM May 21, 2019 | Deepika.com