ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിൽ ഉള്ളിൽ ഉയർന്ന ഭിന്നത പരിഹരിക്കാൻ മുൻകൈയെടുത്ത് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ. ഭിന്നതകൾ കമ്മീഷനുതന്നെ പറഞ്ഞുതീർക്കാനും പരിശോധിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നു യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് ഭിന്നാഭിപ്രായം ഉന്നയിച്ച തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കമ്മീഷൻ യോഗങ്ങളിൽ മോദിക്കു ക്ലീൻ ചിറ്റ് നൽകിയ വിഷയങ്ങളിലടക്കം തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് അശോക് ലവാസ നിലപാട് കടുപ്പിച്ചതോടെയാണു ഭിന്നത രൂക്ഷമായത്.
എന്നാൽ, ഇക്കാര്യങ്ങൾ കമ്മീഷനുതന്നെ ചർച്ച ചെയ്യണമെന്നും തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പൂർണ സഹകരണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു രണ്ടു തവണയാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ ഒൗദ്യോഗികമായി അശോക് ലവാസയ്ക്കു കത്തെഴുതിയത്. തന്റെ വിയോജിപ്പുകൾ രേഖപ്പെടുത്തണമെന്ന് അശോക് ലവാസ ഉറപ്പിച്ചു പറഞ്ഞതിനു ശേഷമാണ് സുനിൽ അറോറ സഹകരണം ആവശ്യപ്പെട്ടു കത്തുകൾ എഴുതിയത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അടക്കം മൂന്നു കമ്മീഷണർമാരും കഴിഞ്ഞ ശനിയാഴ്ച അനൗപചാരിക യോഗം ചേർന്നിരുന്നു. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും മറ്റ് ഉൗഹാപോഹങ്ങളും പ്രസ്താവനകളും പൂർണമായും തെറ്റാണെന്നും മൂന്ന് കമ്മീഷണർമാർ യോജിപ്പിലെത്തി. യോഗത്തിൽ തന്റെ വിയോജിപ്പ് ഉൾപ്പടെയുള്ള വിവരങ്ങൾ അശോക് ലവാസ നിയമവശങ്ങൾ ചൂണ്ടിക്കാട്ടി വിശദമായി എഴുതി നൽകി എന്നാണു വിവരം. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരം പ്രത്യേക അധികാര പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിശോധിക്കണമെന്നു ലവാസ ചൂണ്ടിക്കാട്ടി. നടപടികളുടെ അടിസ്ഥാനം സ്വാഭാവിക നീതിയാണ്. അതിനാൽ വിധിപ്രസ്താവങ്ങളിൽ ജഡ്ജിമാർ എതിർപ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിർപ്പ് രേഖപ്പെടുത്താൻ കഴിയണമെന്നുമായിരുന്നു അശോക് ലവാസയുടെ വാദം.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെ അതിന്റെ പ്രാധാന്യത്തോടെ കാണണമെന്നും, ഇത്തരം അഭിപ്രായ ഭിന്നതകൾ സൗമ്യമായി ഉന്നയിക്കണമായിരുന്നെന്നുമാണ് സുനിൽ അറോറയുടെ കത്തിൽ പറയുന്നത്. നിലവിലെ വിവാദങ്ങൾ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് നേരത്തെയും സുനിൽ അറോറ പറഞ്ഞിരുന്നു. അതേ സമയം അമിത്ഷായ്ക്കും മോദിക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരേ ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കമ്മീഷൻ ഇന്നു വീണ്ടും യോഗം ചേരും.
നരേന്ദ്ര മോദിക്കും അമിത് ഷാക്കും ക്ലീൻ ചീറ്റ് നൽകിയ പല കേസുകളിലും മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളോട് അശോക് ലവാസ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിരുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിറക്കിയ ഉത്തരവുകളിൽ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തിൽ അശോക് ലവാസ കടുത്ത വിയോജിപ്പ് ഉയർത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്.
ഉത്തരവുകളിൽ വിയോജിപ്പ് രേഖപ്പെടുത്താത്തതിനെത്തുടർന്ന് മേയ് മൂന്നിന് ശേഷമുള്ള കമ്മീഷൻ യോഗങ്ങളിൽനിന്നു ലവാസ വിട്ടുനിന്നു. ഇതോടെ കമ്മീഷന്റെ പല യോഗങ്ങളും മുടങ്ങി. ഇതേത്തുടർന്ന് ലവാസയെ അനുനയിപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രണ്ട് തവണ കത്തയച്ചു. പ്രശ്നപരിഹാരത്തിനായി ഇന്നു യോഗം വിളിക്കുകയും ചെയ്തു. ഇന്നു ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് അശോക് ലവാസ തന്നെ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പു കമ്മീഷനിൽ രണ്ടാഴ്ചയിലധികം നീണ്ടുനിന്ന ഭിന്നതയ്ക്കാണ് അയവുണ്ടായിരിക്കുന്നത്.
സെബി മാത്യു
ഭിന്നത തീർക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ യോഗം ഇന്ന്
12:13 AM May 21, 2019 | Deepika.com