ന്യൂഡൽഹി: രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായി. ഇന്നലെ നടന്ന അവസാനഘട്ടത്തിൽ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരാണസി അടക്കം 59 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതിനെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
ഏപ്രിൽ 11ന് ആരംഭിച്ച വോട്ടെടുപ്പ് 38 ദിവസം കൊണ്ടാണു പൂർത്തിയായത്. എണ്ണായിരത്തിലധികം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
ഇന്നലെ ബംഗാളിൽ പലയിടത്തും അക്രമസംഭവങ്ങളുണ്ടായി. ഡയമണ്ട് ഹാർബറിലെ ബിജെപി സ്ഥാനാർഥികളായ നീലഞ്ജൻ റോയി(ഡയമണ്ട് ഹാർബർ), അനുപം ഹസ്ര(ജാദവ്പുർ) എന്നിവരുടെ കാറുകൾക്കു നേരെ ആക്രമണമുണ്ടായി.
യുപിയിലെ ചന്ദൗലി മണ്ഡലത്തിൽ ബിജെപി-സമാജ്വാദി പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടി. പരഹുപുർ സികാതിയ ഗ്രാമത്തിലായിരുന്നു സംഭവം. ചന്ദൗലിയിലെതന്നെ താരാ ജിവാൻപുരിൽ വോട്ട് ചെയ്യുന്നതിനു മുന്പേ ദളിതരുടെ വിരലുകളിൽ ബിജെപി പ്രവർത്തകർ മഷി പുരട്ടിയതായി പരാതി ഉയർന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി; അവസാനഘട്ടത്തിൽ 64% പോളിംഗ്
01:34 AM May 20, 2019 | Deepika.com